തിരുവനന്തപുരം:വിദ്യാഭ്യാസം, സാംസ്‌കാരികം, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കാൻ താത്പര്യമുണ്ടെന്ന് റഷ്യൻ പ്രവിശ്യയായ വിലിക്കി നോവ്‌ഗോരദ് ഗവർണർ ആന്ദ്രെ നികിതിൻ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.ഇന്നലെ വിവിധ വിഷയങ്ങൾ മന്ത്രി ജി.ആർ.അനിലുമായി അദ്ദേഹം ചർച്ച നടത്തി.
കേരളവും റഷ്യയിലെ പ്രവിശ്യകളുമായുള്ള സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കരുത്തേകുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പരസ്പരമുള്ള സഹകരണം ഇരു രാജ്യങ്ങളുടെയും അഭിവൃദ്ധിക്ക് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ചെന്നൈയിലെ റഷ്യൻ കോൺസൽ ജനറൽ ഒലേഗ് അവ്‌ദേവ്, റഷ്യയുടെ ഓണററി കോൺസലും റഷ്യൻഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി ഗവർണർ നേവ്‌ഗോരദ് നഗരത്തിലെ മേയർ, പ്രവിശ്യയിലെ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, വ്യാവസായിക പ്രമുഖർ എന്നിവരടങ്ങിയ പതിനഞ്ചോളം പേർ ഗവർണറുടെ സംഘത്തിലുണ്ട്.
കേരള യൂണിവേഴ്സിറ്റിയുമായി നോവ്‌ഗോരദ് യൂണിവേഴ്സിറ്റി സഹകരിക്കും. തിരുവനന്തപുരവുമായി ഇരട്ടനഗര ബന്ധം സ്ഥാപിക്കുന്നതിനുള്ള ചർച്ചകളും ആരംഭിച്ചു.ഇതിന്റെ ഭാഗമായി മേയർ ആര്യാ രാജേന്ദ്രനുമായി സംഘാംഗങ്ങൾ കൂടിക്കാഴ്ച നടത്തി. നോവ്‌ഗോരദിൽ ആയുർവേദ കേന്ദ്രം തുടങ്ങുന്നതിനും ആന്ദ്രേ നികിതിൻ താത്പര്യം പ്രകടിപ്പിച്ചു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി എന്നിവരുമായി സംഘം ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |