നിയമസഭാകേസുപാേലെ കുരുക്ക്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രക്ഷോഭത്തിലൂടെ തീരദേശത്തെ പ്രശ്നങ്ങൾ സർക്കാരിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞത് നേട്ടമായി ലത്തീൻ കത്തോലിക്ക കൗൺസിൽ ചിത്രീകരിക്കുമ്പോൾ, സമരക്കാർ നടത്തിയ പൊലീസ് സ്റ്റേഷൻ ആക്രമണം മറയാക്കി അവരെ മുട്ടുകുത്തിക്കാൻ കഴിഞ്ഞെന്ന് സർക്കാർ പക്ഷം അവകാശപ്പെടുന്നു.
വിഴിഞ്ഞത്ത് കേന്ദ്രസേന ഇറങ്ങാനും അത്യാഹിതങ്ങൾ സംഭവിക്കാനും കാരണക്കാരെന്ന പേരുദോഷം കേൾപ്പിക്കരുതെന്ന് പൊലീസ് സ്റ്റേഷൻ ആക്രമണം ചൂണ്ടിക്കാട്ടി സഭയിലുള്ളവർ തന്നെ സമരം നയിച്ച വൈദികർക്ക് മുന്നറിയിപ്പ് നൽകിയതോടെ സർക്കാരിന്റെ പിടി മുറുകുകയായിരുന്നു.
ആർച്ച് ബിഷപ്പിനെതിരെയടക്കമുള്ള കേസുകൾ കർദിനാൾ ക്ലീമിസ് വഴി മദ്ധ്യസ്ഥ ചർച്ച നടത്തി പരിഹരിക്കാമെന്നാണ് സഭയുടെ കണക്കുകൂട്ടൽ. പൊതുമുതൽ നശീകരണം അടക്കമുള്ള കുറ്റങ്ങളായതിനാൽ നിയമപരമായി പിൻവലിക്കാനാവില്ല. ആ ആവശ്യവുമായി കോടതിയെ സമീപിച്ചാൽ നിയമസഭാ അതിക്രമക്കേസ് പിൻവലിക്കാൻ പോയ അനുഭവമായിരിക്കും ഉണ്ടാവുക. പിഴയടച്ചശേഷം ആ കേസ് പിൻവലിക്കാൻ സുപ്രീം കോടതിയെവരെ സമീപിച്ചെങ്കിലും വിചാരണ നേരിടാനായിരുന്നു ഉത്തരവ്. അതിനാൽ, ഈ കേസിൽ, നാശനഷ്ടത്തിന്റെ തുക കുറച്ചുകാണിച്ച് ചെറിയ പിഴ ഒടുക്കി കോടതിയിൽ നിന്ന് ജാമ്യമെടുക്കാൻ സർക്കാർ വഴിയൊരുക്കും. അതിനുവേണ്ടി കാത്തിരിക്കണമെന്നാണ്
സർക്കാരിൽ നിന്ന് സഭയ്‌ക്ക് ലഭിച്ചിരിക്കുന്ന അനൗദ്യോഗിക സന്ദേശം. സഭ വീണ്ടും പ്രക്ഷോഭത്തിന് ഇറങ്ങാതിരിക്കാനുള്ള പിടിവള്ളികൂടിയാണ് സർക്കാരിന് ഈ കേസുകൾ.
പൊലീസ് സ്റ്റേഷൻ തകർത്ത് പൊലീസുകാരെ ക്രൂരമായി ആക്രമിച്ചിട്ടും രജിസ്റ്റർ ചെയ്‌ത കേസുകളിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ സർക്കാർ നിർദേശം നൽകാത്തതിൽ പൊലീസിൽ അമർഷമുണ്ട്. സർക്കാർ സംഭവം മുതലാക്കിയത് മറ്റൊരു തരത്തിലാണ്.
സമരസമിതിയെ പൊതുസമൂഹത്തിന് മുന്നിൽ കുറ്റക്കാരായി സർക്കാരും സി.പി.എമ്മും ചിത്രീകരിച്ചു. മന്ത്രി അബ്‌ദുറഹ്മാനെതിരെ തിയോഡേഷ്യസ് ഡിക്രൂസ് എന്ന വൈദികന്റെ തീവ്രവാദ പരാമർശം കൂടിയായതോടെ സമരക്കാരുടെ ഉദ്ദേശ്യശുദ്ധി നഷ്ടപ്പെട്ടു. സാമുദായിക ചേരിതിരിവിന് ബോധപൂർവമായ ശ്രമം ഉണ്ടായെന്ന ആശങ്ക സമൂഹത്തിൽ ശക്തമായി. സർക്കാരും സി.പി.എമ്മും സമരക്കാർക്കെതിരെ ആഞ്ഞടിച്ചു. പഴയ നിലപാടിലേക്ക് തിരിച്ചുപോകാൻ സർക്കാരിന് ധൈര്യം കിട്ടി. പുതിയ ആവശ്യങ്ങൾ ഒന്നും അംഗീകരിപ്പിക്കാൻ കഴിയാതെ സമരക്കാർ പിൻവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |