15 എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്ക്
കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ എ.ഐ.എസ്.എഫ് പ്രവർത്തകരെ പുറത്തുനിന്നുള്ള സംഘവും എസ്.എഫ്.ഐ പ്രവർത്തകരും ചേർന്ന് ക്രൂരമായി ആക്രമിച്ചു. എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി അടക്കം 15 പേർക്ക് പരിക്കേറ്റു. നട്ടെല്ലിനും തലയ്ക്കും സാരമായി പരിക്കേറ്റ മൂന്നുപേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 12ഓടെയാണ് സംഭവം. പരീക്ഷ കഴിഞ്ഞ് കോളേജ് ഗ്രൗണ്ടിൽ നിൽക്കുകയായിരുന്ന എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തി അസഭ്യ വർഷം നടത്തി. വാക്കുതർക്കമായതോടെ 30 ഓളം പേരടങ്ങുന്ന സംഘം കമ്പിവടി,ഇടിക്കട്ട,തടി എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് പ്രവർത്തകർ പറഞ്ഞു. തുടർന്ന് അക്രമി സംഘം ക്ളാസ് മുറികളിലേക്കെത്തിയും എ.ഐ.എസ്.എഫ് പ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു.
രക്ഷപ്പെടാൻ ശ്രമിച്ചവരെ തൊട്ടടുത്ത എസ്.എൻ വനിത കോളേജിന്റെ വളപ്പിലിട്ടും മർദ്ദിച്ചു.
എസ്.എഫ്.ഐക്ക് വലിയ മേൽക്കൈയുള്ള എസ്.എൻ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ 15 ക്ലാസുകളിൽ എ.ഐ.എസ്.എഫുകാർ വിജയിച്ചിരുന്നു. ഈ തിരിച്ചടിയുടെ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് എ.ഐ.എസ്.എഫ് പ്രവർത്തകർ പറഞ്ഞു.
വിദ്യാർത്ഥിനിയെ ക്ലാസിൽ പൂട്ടിയിട്ടു
ആക്രമം തടയാൻ ശ്രമിച്ച എ.ഐ.എസ്.എഫ് പ്രവർത്തകയെ എസ്.എഫ്.ഐ പ്രവർത്തകർ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. വിവരമറിഞ്ഞ് സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ കോളേജിലെത്തിയാണ് വിദ്യാർത്ഥിനിയെ മോചിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |