പൂനെ: അടിസ്ഥാന സൗകര്യമൊരുക്കി തന്നില്ലെങ്കിൽ തൊട്ടടുത്ത കർണ്ണാടക സംസ്ഥാനത്തോട് ലയിപ്പിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ അക്കൽകോട്ടുള്ള 11 ഗ്രാമങ്ങൾ. കർണ്ണാടകയും മഹാരാഷ്ട്രയും തമ്മിൽ വർഷങ്ങളായി നിലനില്ക്കുന്ന അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഗ്രാമങ്ങളുടെ ആവശ്യം. ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതിയോ ആവശ്യത്തിനു വെള്ളമോ നല്ല റോഡുകളോ ഇല്ല. ഈ സാഹചര്യത്തിലാണ് ലയന ആവശ്യവുമായി ഗ്രാമങ്ങൾ എത്തിയത്.
അക്കൽകോട്ട് തഹസിൽദാറിലെ കല്ലകാർജാൽ, കെഗാവ്, ഷെഗാവ്, കോർസെഗാവ്, ആൽഗെ, ധർസംഗ്, അണ്ടെവാഡി, ഹില്ലി, ദേവികാവതെ, മംഗ്രുൾ, ഷാവൽ എന്നീ ഗ്രാമപഞ്ചായത്തുകൾ തങ്ങളുടെ ആവശ്യങ്ങൾ സംബന്ധിച്ച പട്ടിക കലക്ടർക്ക് നല്കി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിത്തരികയോ അല്ലാത്ത പക്ഷം കർണ്ണാടകയോട് ലയിക്കാൻ അനുമതി തരികയോ വേണമെന്നാണ് ഇവരുടെ ആവശ്യം. ഗ്രാമങ്ങളിൽ നല്ല റോഡില്ലാത്തതിനാൽ അദ്ധ്യാപകർക്കും ആരോഗ്യവിദഗ്ദ്ധർക്കും ഇവിടെ എത്തിച്ചേരാൻ സാദ്ധിക്കുന്നില്ലെന്നും യുവാക്കൾക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്നതിന് തടസമാകുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. മഴക്കാലത്ത് ഉജനി ഡാം തുറന്നുവിടുന്നതിലൂടെ തങ്ങളുടെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലാകും. എന്നാൽ, വേനൽക്കാലത്ത് ആവശ്യമായ വെള്ളം തരികയുമില്ല. ആവശ്യങ്ങൾക്ക് സർക്കാരിനോടും ഉദ്യോഗസ്ഥരോടും ഞങ്ങൾ അപേക്ഷിക്കേണ്ട ഗതികേടാണ്. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും മോശമാണ്. തങ്ങൾക്ക് കർണ്ണാടകയോട് യാതൊരു മമതയുമില്ല. എന്നാൽ എത്ര കാലത്തേയ്ക്ക് അനീതി നേരിടാൻ കഴിയുമെന്നും ഗ്രാമവാസികൾ ചോദിക്കുന്നു.എന്നാൽ അധികൃതർ ഇത് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ഇരു സംസ്ഥാനങ്ങളും അതിർത്തിയിലുള്ള പ്രദേശങ്ങളിൽ അവകാശ വാദം ഉന്നയിക്കുന്നുണ്ട്. കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ജാട്ട് താലൂക്കിലും അക്കൽകോട്ട്, സോലാപൂർ എന്നിവിടങ്ങളിലെ കന്നട സംസാരിക്കുന്ന ചില പ്രദേശങ്ങളിലും അവകാശവാദം ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |