ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടുമണിക്ക് തുടങ്ങും. ഒരു മണിക്കൂറിനുള്ളിൽ ഫലസൂചനകൾ ലഭിക്കും.
ഗുജറാത്തിൽ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിട്ടുണ്ട്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുക. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏർപ്പെടുത്തും.
27 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി അധികാര തുടർച്ച നേടുമെന്നാണ് എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ. ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷമായ കോൺഗ്രസിനും വെല്ലുവിളിയുയർത്തിയ ആംആദ്‌മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായാൽ അത് വലിയ നേട്ടമാകും.
ഹിമാചലിൽ 68 മണ്ഡലങ്ങളിൽ ആകെ 412 സ്ഥാനാർത്ഥികൾ ആണ് മത്സരിക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷമായ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും സർവെകൾ പറയുന്നു. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2017ൽ ബി.ജെ.പി 44ഉം കോൺഗ്രസ് 21ഉം സീറ്റുകളാണ് നേടിയത്.
182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായും ഹിമാചൽ പ്രദേശിലെ 68 സീറ്റുകളിലേക്ക് ഒറ്റഘട്ടമായി നവംബർ 12നുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |