SignIn
Kerala Kaumudi Online
Saturday, 20 April 2024 7.39 AM IST

കോളയുടെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ; പിന്മാറണമെന്ന് സമരസമിതി

coca-cola

പാലക്കാട്: പ്ലാച്ചിമടയിലെ കോള കമ്പനിയുടെ ഭൂമിയും കെട്ടിടവും സർക്കാർ ഏറ്റെടുക്കും. പാലക്കാട്- മീനാക്ഷീപുരം റോഡിന് സമീപം 36.7 ഏക്കർ സ്ഥലവും ഫാക്ടറി പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളും സർക്കാരിന് സൗജന്യമായി കൈമാറാൻ കൊക്കക്കോള മാനേജ്‌മെന്റ് സന്നദ്ധത അറിയിക്കുകയായിരുന്നു. ജില്ലാ കളക്ടറുടെ പരിശോധനയ്ക്ക് ശേഷം അംഗീകാരവും നൽകി.

ഫാക്ടറി പ്രവർത്തനം മൂലമുണ്ടായ പാരിസ്ഥിതിക നാശത്തിന് കോളക്കമ്പനി നാട്ടുകാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്ലാച്ചിമട സമരസമിതി പ്രക്ഷോഭം ശക്തമാക്കുന്നതിനിടയിലാണ് കൊക്കോക്കോളയുടെ ഈ നീക്കം. ട്രൈബ്യൂണൽ നിർദ്ദേശിച്ച നഷ്ടപരിഹാരം നൽകാതെ രക്ഷപ്പെടാനുള്ള ശ്രമമാണിത് എന്നാരോപിച്ച് സമരസമിതി രംഗത്തെത്തി. നഷ്ടപരിഹാര കാര്യത്തിൽ തീരുമാനമാകുന്നത് വരെ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയിൽ നിന്ന് സർക്കാർ വിട്ടുനിൽക്കണമെന്നാണ് സമരസമിതി ആവശ്യം.

അഞ്ചുകൊല്ലം മുമ്പ് പ്ലാച്ചിമടയിലെ പ്ലാന്റ് അടച്ചുപൂട്ടുകയാണെന്ന് കൊക്കോക്കോള മാനേജ്‌മെന്റ് സുപ്രീംകോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. അതിനുശേഷം കമ്പനി അധികൃതർ പ്ലാച്ചിമടയിലേക്ക് തിരിഞ്ഞുനോക്കിയില്ല. കമ്പനി സ്ഥലവും കെട്ടിടങ്ങളും കൊവിഡ് കാലത്ത് ആശുപത്രിയാക്കാൻ സർക്കാരിന് കൈമാറിയിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്ലാച്ചിമട സമരസമിതി പ്രക്ഷോഭം പുനഃരാരംഭിച്ച സാഹചര്യത്തിൽ വിഷയം വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയാണ് മാനേജ്‌മെന്റിന്റെ പുതിയ നീക്കമെന്നും സമരസമിതി പറയുന്നു.

കർഷകർക്ക് ഉപകാരപ്പെടുന്ന പദ്ധതി വരും

കൊക്കക്കോള കമ്പനിയിൽ നിന്ന് ലഭിക്കുന്ന ഭൂമി എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ആലോചന ആരംഭിച്ചുകഴിഞ്ഞു. കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിതമാക്കി മാറ്റാൻ സഹായിക്കുന്ന കമ്പനി തുടങ്ങാനാണ് ആലോചന. കർഷകരുടെ പങ്കാളിത്തത്തോടെയാകും പദ്ധതി. പ്ലാച്ചിമട സമരസമിതി ഉയർത്തുന്ന പ്രതിഷേധത്തെ തണുപ്പിക്കാൻ ഇതുകൊണ്ടാവുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 35,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള കെട്ടിട സൗകര്യമാണ് കൊക്കോക്കോളയുടെ ഭൂമിയിലുള്ളത്.

  • 2000ലാണ് പ്ലാച്ചിമടയിൽ കൊക്കോക്കോള പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങിയത്.
  • രണ്ടു വർഷത്തിനുള്ളിൽ കുടിവെള്ള പ്രശ്നവും മലിനീകരണവും ആരോപിച്ച് ജനകീയ പ്രതിഷേധമുയർന്നു.
  • 2004ൽ സമരം ശക്തമായതിനെ തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചു.
  • ചർച്ചകൾ വിഫലമായതോടെ സ്ഥാപനം അടച്ചുപൂട്ടാനുള്ള തീരുമാനം കമ്പനി സുപ്രീംകോടതിയിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.