പത്തനംതിട്ട : മണ്ഡലകാലമായിട്ടും പത്തനംതിട്ട നഗരത്തിന് തെളിച്ചമായിട്ടില്ല. രാത്രിയായാൽ ഇരുട്ടിൽ പെട്ടതു തന്നെ. റിംഗ് റോഡിൽ എല്ലായിടത്തും തെരുവ് വിളക്കുകൾ കത്തുന്നില്ല. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് നാളുകളായി. ഇവിടുത്തെ സിഗ്നൽ ലൈറ്റും കണ്ണടച്ച് ഇരിപ്പാണ്. ശബരിമലയിലേക്ക് അന്യ സംസ്ഥാനക്കാരടക്കം നിരവധി തീർത്ഥാടകർ സഞ്ചരിക്കുന്ന പാതയാണിത്. വെട്ടിപ്രം ഭാഗത്ത് രാത്രിയിൽ വാഹനങ്ങളുടെ ലൈറ്റുകളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ആശ്രയം. വഴിയിലെ സിഗ്നൽ ബോർഡുകൾ കാണാനാകില്ല. തീർത്ഥാടകർക്ക് വഴി ചോദിക്കാനോ വശങ്ങളിൽ വാഹനം നിറുത്താനോ സാധിക്കാത്ത അവസ്ഥ.
രാത്രിയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. നഴ്സുമാർ, സെയിൽസ് സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവർ സമീപത്തുള്ള ഹോസ്റ്റലുകളിലേക്കും ബസ് സ്റ്റാൻഡിലേക്കും നടന്നുപോകുന്നത് ഈ ഇരുട്ടിലാണ്. തെരുവ് നായകളുടെ ശല്യവും ഇതോടൊപ്പമുണ്ട്. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലടക്കം നായകൾ യാത്രക്കാർക്ക് ഭീഷണിയാണ്.
നഗരത്തിലെ കടകൾ അടച്ചാൽ വിജനമായ റോഡും കൂരിരുട്ടുമാണ് പത്തനംതിട്ടയ്ക്ക് കൂട്ട്. നഗരത്തിലെ പ്രധാന കാത്തിരുപ്പ് കേന്ദ്രങ്ങളിൽ പോലും വെളിച്ചമില്ലാത്ത അവസ്ഥയാണ്.
" കടയിലാണ് ജോലി. രാത്രിയിൽ യാത്ര ചെയ്യുന്നയാളാണ്. ഇരുട്ടത്ത് മൊബൈൽ വെളിച്ചത്തിലാണ് നടന്ന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സ്റ്റോപ്പിലെത്തി ബസ് കയറുന്നത്. ചില സമയം സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഇവിടുണ്ടാകാറുണ്ട്. കുറച്ച് വെളിച്ചമെങ്കിലും ഈ റോഡിൽ ഉണ്ടായിരുന്നെങ്കിൽ ബുദ്ധിമുട്ട് ഒഴിവാകുമായിരുന്നു.
സൂസൻ,
(കടയിലെ ജീവനക്കാരി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |