നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. രാജ്യത്തെ ആദ്യ ചാർട്ടർ ഗേറ്റ്‌വേ എന്ന ആശയമാണ് ടെർമിനലിലൂടെ സിയാൽ സാക്ഷാത്ക്കരിക്കുന്നത്. ഇതോടെ സ്വകാര്യ ജെറ്റ് ടെർമിനലുള്ള രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറും.
ചടങ്ങിൽ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളാകും.
ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ഈ ചാർട്ടർ ഗേറ്റ്‌വേ പ്രവർത്തിക്കും.
40,000 ചതുരശ്രയടി വിസ്തീർണത്തിൽ ടെർമിനൽ പൂർത്തിയായി. സ്വകാര്യ കാർ പാർക്കിംഗ്, ഡ്രൈവ് ഇൻ പോർച്ച്, വിശാലമായ ലോബി, ആനന്ദപ്രദമായ അഞ്ച് ലോഞ്ചുകൾ, ബിസിനസ് സെന്റർ, ചെക്ക് ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിൻ എക്‌സ്‌ചേഞ്ച് കൗണ്ടർ, അത്യാധുനിക വീഡിയോ കോൺഫറൻസിംഗ് സംവിധാനം എന്നിവ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. അതീവസുരക്ഷ ആവശ്യമുള്ള വി.ഐ.പി അതിഥികൾക്കായി ഒരു സേഫ് ഹൗസുമുണ്ട്. കാറിൽ നിന്ന് വിമാനത്തിലേക്ക് രണ്ട് മിനിട്ടിൽ, രാജ്യത്തെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ എത്താം എന്നതും സവിശേഷതയാണെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |