കൊച്ചി: ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച സജി ചെറിയാന്റെ എം.എൽ.എ പദവിക്ക് അയോഗ്യത കൽപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നിയമസഭാംഗത്തിന്റെ അയോഗ്യത സംബന്ധിച്ച് ഭരണഘടനയിൽ കൃത്യമായ വ്യവസ്ഥകളുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ സുതാര്യമാണെന്നും കോടതിയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് തീർപ്പാക്കേണ്ട വിഷയമല്ലെന്നും കോടതി വിലയിരുത്തി.
മലപ്പുറം സ്വദേശി ബിജു പി. ചെറുമൻ, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളിയത്.
കഴിഞ്ഞ ജൂലായിൽ പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയിലാണ് സജി ചെറിയാൻ വിവാദപ്രസംഗം നടത്തിയത്. ഭരണഘടനയെ വിമർശിച്ച് സംസാരിച്ചത് വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. എന്നാൽ ജനപ്രതിനിധിയെന്ന നിലയ്ക്ക് ഗുരുതര കുറ്റമായി കണക്കാക്കി എം.എൽ.എ സ്ഥാനത്തു നിന്ന് നീക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.
സജി ചെറിയാനെതിരായ
അന്വേഷണം നിറുത്തി
തിരുവല്ല: മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയ്ക്കെതിരെ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസന്വേഷണം പൊലീസ് അവസാനിപ്പിച്ചു . ഇതു സംബന്ധിച്ച് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഡിവൈ.എസ്.പി. ടി. രാജപ്പൻ റിപ്പോർട്ട് നൽകി. മജിസ്ട്രേറ്റ് രേഷ്മാ ശശിധരൻ സ്ഥലം മാറിപ്പോയതിനാൽ കോടതിയുടെ അധിക ചുമതലയുളള പത്തനംതിട്ട മജിസ്ട്രേറ്റാകും തുടർ നടപടി സ്വീകരിക്കുക.
സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും ,വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന് ജില്ലാ പ്ലീഡറുടെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. വേദിയിലുണ്ടായിരുന്നവരുടെ മൊഴികൾ സജി ചെറിയാന് അനുകൂലമാണെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ജൂലായ് മൂന്നിന് സി.പി.എം. മലപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ വച്ചാണ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനയ്ക്കെതിരെ പരാമർശങ്ങൾ നടത്തിയത്. കൊച്ചി സ്വദേശി ബൈജു നോയൽ നൽകിയ പരാതിയിൽ കേസെടുക്കാൻ തിരുവല്ല കോടതി കീഴ്വായ്പൂര് പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. പ്രസംഗം വിവാദമായതോടെയാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്. അന്വേഷണം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞയാഴ്ച പരാതിക്കാരന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബൈജു നോയൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |