മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായതോടുകൂടി ഉത്തരമലബാറിൽ വലിയ വികസന സാധ്യതകളാണ് ഉയർന്നു വന്നിട്ടുള്ളത്. എന്നാൽ അടിസ്ഥാനാവശ്യങ്ങൾ പോലും പരിഗണിക്കാതെ വികസന സാധ്യതകൾ ഇല്ലാതാക്കുന്ന സമീപനമാണ് സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. കണ്ണൂർ വിമാനത്താവളത്തിന് ഇനിയും 'പോയിന്റ് ഓഫ് കാൾ സ്റ്റാറ്റസ്' അനുവദിച്ചിട്ടില്ല എന്നത് ഗൗരവമായ വിഷയമാണ്. വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്നും പ്രവർത്തിക്കാനുള്ള അനുവാദം ലഭിക്കേണ്ടതുണ്ട്. 'ഹജ്ജ് എംബാർക്കേഷൻ' അനുവദിക്കണം എന്നത് മറ്റൊരു പ്രധാനപ്പെട്ട ആവശ്യമാണ്. 'ആസിയാൻ ഓപ്പൺ സ്‌കൈ പോളിസി' യിൽ ഉൾപ്പെടുത്തുക എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ഈ വിഷയങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്.
കേന്ദ്രസർക്കാർ കനിയണം:
ഡോ. വി വേണു, കിയാൽ എം.ഡി
കേന്ദ്രസർക്കാറിന്റെ നയത്തിന്റെ പ്രശ്നമാണ് കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നത്. വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ താല്പര്യം ഉണ്ടെങ്കിൽ പോലും കേന്ദ്രസർക്കാർ പോയിന്റ് ഓഫ് കോൾ നൽകേണ്ട എന്ന നിലപാട് കാരണം സർവീസ് തുടങ്ങാൻ സാധിക്കുന്നില്ല. അന്താരഷ്ട്ര ഹബ്ബ് എന്ന നിലയിലേക്ക് വിമാനത്താവളത്തിന് ഉയരാനും വിവിധ രാജ്യങ്ങളിലേക്കുള്ള കണക്ടിവിറ്റിക്കും വിദേശ സർവ്വീസ് അത്യാവശ്യമാണ്. വളർച്ചയുണ്ടെങ്കിലും സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നയം മാറുന്നതു വരെ കാത്തിരിക്കുകയാണ് ഏക പോംവഴി. അതിനായി കാത്തിരിക്കുന്നു.
കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരായ സമീപനത്തിനെതിരെ ശക്തമായ പോരാട്ടം തുടരും. പോയിന്റ് ഓഫ് കോൾ, ഹജ്ജ് പുറപ്പെടൽ കേന്ദ്രം, കൂടുതൽ വിമാനങ്ങളുടെ സർവ്വീസ് എന്നിവയ്ക്കുവേണ്ടി പാർലമെന്റിൽ നിരന്തരം ആവശ്യമുന്നയിച്ചിട്ടുണ്ട്. പലതവണ വ്യോമയാനമന്ത്രിക്ക് നിവേദനം നൽകുകയും നേരിട്ടുകണ്ട് ആവശ്യപ്പെടുകയും ചെയ്തു. മലബാർ മേഖലയുടെ വികസനത്തിന് കണ്ണൂർ വിമാന ത്താവളത്തിന്റെ വളർച്ച അത്യാവശ്യമാണ്. ഇതിനായി ശ്രമം തുടരും. കെ. സുധാകരൻ എം.പി.
നാലുവർഷം പൂർത്തിയായിട്ടും വിദേശ വിമാന സർവീസുകൾ ആരംഭിക്കാത്തത് വിമാനത്താവള വളർച്ചയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ തുടക്കത്തിൽ എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻഡോ എയർ, സിൽക്ക് എയർ തുടങ്ങി ഒട്ടേറെ വിദേശ വിമാന കമ്പനികൾ കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പോയിന്റ് ഓഫ് കോൾ നൽകുമെന്ന പ്രതീക്ഷയിലാണ് കാർഗോ കോംപ്ലക്സ് ആരംഭിച്ചത്. അത് ലഭിച്ചാൽ നാട്ടിൽ വലിയ രീതിയിലുള്ള കാർഷിക അഭിവൃദ്ധി ഉണ്ടാക്കാൻ സാധിക്കും. കേരളത്തെ നിസഹായ അവസ്ഥയിലേക്ക് തള്ളിവിടാതെ ഇത്തരം സമീപനങ്ങളിൽ മാറ്റം വരുത്തി കിയാലിന് പിന്തുണ നൽകുന്ന സമീപനം കേന്ദ്രം സ്വീകരിക്കണം.
കെ.കെ ശൈലജ എം.എൽ.എ
കണ്ണൂർ വിമാനത്താവളത്തിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുകയും യാത്രക്കാർ കൂടുകയും ചെയ്താൽ മാത്രമേ വിമാനത്താവളം ഈ നിലയിൽ നിലനിൽക്കുകയുള്ളൂ. വിദേശ സർവീസുകൾക്ക് പുറമേ കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതിനായി എയർപോർട്ട് അതോറിറ്റിയും കേന്ദ്രസർക്കാരും പെട്ടെന്നു തന്നെ അനുകൂല നിലപാടെടുത്താൽ മാത്രമേ മുന്നോട്ട് കുതിക്കാനാവു.
എൻ. ഷാജിത്ത്, മട്ടന്നൂർ നഗരസഭാ ചെയർമാൻ
അവസാനിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |