സിൽവർലൈനിൽ തട്ടി സഭയിന്നലെ കുലുങ്ങി. കെ-റെയിലിന്റെ തെക്കുവടക്ക് സിൽവർലൈൻ ഉപേക്ഷിക്കുക എന്നത് ചിന്തിക്കാനാവാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തുപറഞ്ഞു. ഇനി കേന്ദ്രത്തിന്റെ അനുമതി വാങ്ങിക്കൊണ്ടുവന്നാലും സിൽവർലൈൻ നടപ്പാക്കാനിവിടെ സമ്മതിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വെല്ലുവിളിച്ചു. രണ്ടും ഉഗ്രശപഥങ്ങൾ. സഭ വിജൃംഭിച്ചില്ലെങ്കിലല്ലേ അദ്ഭുതപ്പെടേണ്ടൂ.
സിൽവർലൈനിന്റെ സർവേയ്ക്കായി അതിർത്തിക്കല്ലുകൾ സ്ഥാപിച്ച ഇടങ്ങളിൽ ഭൂവുടമകൾക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണെന്നും പദ്ധതി മരവിപ്പിച്ചിട്ടും സമരം ചെയ്തവർക്കെതിരായ കേസുകൾ പിൻവലിക്കുന്നില്ലെന്നും ആരോപിച്ചാണ് ശൂന്യവേളയിൽ പ്രതിപക്ഷത്തുനിന്ന് റോജി എം. ജോണിന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയം കൊണ്ടുവന്നത്. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ എൽ.ഡി.എഫ് പിടിപ്പുകേടിന്റെ സ്മാരകമായി നിൽക്കുമെന്ന റോജി എം.ജോണിന്റെ പരിഹാസമുണ്ടായി.
പദ്ധതി ഉപേക്ഷിച്ചതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതങ്ങനെ ഉപേക്ഷിക്കത്തക്കതുമല്ല. "നിങ്ങളുടെ പ്രക്ഷോഭത്തിന്റെ ഫലമായി പദ്ധതിയിൽനിന്ന് പിറകോട്ട് പോയെന്ന് നിങ്ങൾ ആശ്വസിക്കരുത്. നാടിന്റെ താത്‌പര്യത്തിനെതിരായ ഏത് പ്രക്ഷോഭത്തിനും വഴങ്ങിക്കൊടുക്കില്ല"- മുഖ്യമന്ത്രി വ്യക്തമാക്കി. ബി.ജെ.പിയുടേയും യു.ഡി.എഫിന്റേയും കൂട്ടായ സമ്മർദ്ദത്തിന്റെ ഫലമായി കേന്ദ്രം അനുമതി തരാതിരിക്കുന്നതാണെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. അതിനാൽ ഇന്നല്ലെങ്കിൽ നാളെ കേന്ദ്രത്തിന് അനുമതി തരേണ്ടിവരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. " നിങ്ങൾ വിജയിച്ചുവെന്ന് പറയുന്നില്ല. നിങ്ങൾ കരുതുന്ന ആ വിജയം നാടിന്റെ പരാജയമായിട്ടാണ് വരിക"- മുഖ്യമന്ത്രി ചിന്തിക്കുന്നത് ഇങ്ങനെയാണ്.
മുഖ്യമന്ത്രിയുടെ മറുപടി കേട്ടതോടെ ഒരു കാരണവശാലും പദ്ധതി വരില്ലെന്ന് ബോദ്ധ്യമായെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് തോന്നി. തുടർഭരണം കിട്ടിയതിന്റെ ധാർഷ്ഠ്യമാണ് ഈ പദ്ധതിയുടെ സർവേനടപടികളുമായി പോകാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സമ്മതിക്കില്ലെന്ന് അവർ വിനയത്തോടെയാണ് പറഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്. അതിനാൽ വിനയം ജയിച്ചു, ധാർഷ്ഠ്യം തോറ്റു- അദ്ദേഹം വിധിയെഴുതി.
സംഗതി പ്രതിപക്ഷ വാക്കൗട്ടിൽ കലാശിച്ചു.
കഴിഞ്ഞ ദിവസം മാറ്റിവച്ച്, ഇന്നലെ ചർച്ചയ്ക്കെടുത്ത മദ്യത്തിന്റെ വില്പനനികുതി നാല് ശതമാനം ഉയർത്തുന്ന ബില്ലിൽ മദ്യപാനത്തിന്റെയും മദ്യപാനികളുടേയും രോദനങ്ങൾക്ക് സഭ വില കല്പിക്കുന്നെന്ന് ബോദ്ധ്യപ്പെട്ടു. ഇവിടെ മദ്യം ഉത്‌പാദിപ്പിക്കുന്ന ഡിസ്റ്റിലറികൾക്ക് ഉയർന്ന വിറ്റുവരവ് നികുതി അടയ്ക്കേണ്ടി വരുന്നത് മൂലം അവർ ഉത്പാദനം നിറുത്തുന്നതാണ് ബില്ലിന് ഹേതുവെന്നാണ് സർക്കാർ വാദം. തൊഴിലാളികൾക്ക് ഇതുമൂലം തൊഴിലില്ലാതാവുന്ന സാഹചര്യത്തിൽ എല്ലാ തൊഴിലാളി യൂണിയനുകളും ഒരുമിച്ച് വിറ്റുവരവ് നികുതി കുറയ്ക്കാനായി നിൽക്കുന്നു. കുറയ്ക്കുമ്പോൾ സർക്കാരിന്റെ നഷ്ടം നികത്താൻ വില്പനനികുതി കൂട്ടുന്നു. ഇതിലൂടെ മദ്യത്തിന് വില വല്ലാതെ കൂടുന്നില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷും ധനമന്ത്രി കെ.എൻ. ബാലഗോപാലും മദ്യപാനികളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
മദ്യം കിട്ടാതെ മദ്യമുപയോഗിക്കുന്നവർ നേരിട്ട് മന്ത്രിയെ വിളിച്ച് പ്രതിഷേധമറിയിക്കുന്ന സ്ഥിതിയുണ്ടായെന്ന് വെളിപ്പെടുത്തിയത് സ്വാനുഭവവെളിച്ചത്തിൽ എക്സൈസ് മന്ത്രിയാണ്. വിറ്റുവരവ് നികുതി കുറയ്ക്കുന്നതിന് പിന്നിലൊരു കള്ളക്കളി പി.സി. വിഷ്ണുനാഥ് സംശയിച്ചു. പക്ഷേ ആരോപണമായി ഉന്നയിക്കുന്നില്ലെന്നദ്ദേഹം വ്യക്തമാക്കി. എന്നാലും എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്ന് പറഞ്ഞുവച്ചു. ഐ.എൻ.ടി.യു.സിയും ഡിസ്റ്റിലറികൾക്കൊപ്പം നിൽക്കുന്നതിനാലാവാം അദ്ദേഹം കടുപ്പിച്ചില്ല.
മദ്യത്തിന്റെ വില കൂട്ടിക്കൂട്ടി മദ്യപിക്കുന്നവരെക്കൊണ്ട് ഇനിയൊരിക്കലും മദ്യപിക്കില്ലെന്ന തീരുമാനമെടുപ്പിക്കുകയെന്ന സർക്കാരിന്റെ മഹത്തായ സ്വപ്നമാണ് നെന്മാറ അംഗം കെ. ബാബു പ്രതിപക്ഷത്തോട് പങ്കുവച്ചത്.
ചർച്ചയോടെ അഞ്ചും ചർച്ചയില്ലാതെ മൂന്നും ബില്ലുകളാണ് സഭ ഇന്നലെ പാസാക്കിയത്. ഖാദി ഗ്രാമവ്യവസായ ബോർഡ് ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിൽ ഖാദി ധരിക്കാത്ത കോൺഗ്രസ് ചെറുപ്പക്കാരെ അത് ധരിക്കണമെന്നുപദേശിക്കാൻ മുതിർന്ന അംഗങ്ങളോട് മന്ത്രി പി. രാജീവ് നിർദ്ദേശിച്ചു. ഖാദി ധരിക്കാത്ത തരൂരിന്റെ അനുയായികളായത് കൊണ്ടാണോ ഈ ചെറുപ്പക്കാരെല്ലാം ഇങ്ങനെയായതെന്ന സംശയവും അദ്ദേഹത്തിനുണ്ടായി. മന്ത്രിയിത് പറയുമ്പോൾ പാന്റ്സും ഇൻഷർട്ടുമായി സഭയിൽ സജീവമാകുന്ന മാത്യു കുഴൽനാടൻ സഭയിലിരിപ്പില്ലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |