തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ, ഓഡിറ്റ് കാര്യക്ഷമമാക്കാൻ എല്ലാ സഹകരണ സ്ഥാപനങ്ങളിലും ഈ സാമ്പത്തിക വർഷം മുതൽ മൂന്നംഗ സംഘത്തിന്റെ നേതൃത്വത്തിൽ ടീം ഓഡിറ്റ് നടത്തും. 100 കോടി വരെ പ്രവർത്തന മൂലധനമുള്ളവയിൽ സ്‌പെഷ്യൽ സീനിയർ ഓഡിറ്റർമാരും 100 മുതൽ 500 കോടി വരെയുള്ളവയിൽ അസി. ഡയറക്ടർമാരും ബാക്കിയുള്ളവയിൽ ഓഡിറ്റർമാരും ഓഡിറ്റ് നിർവഹിക്കും.
ടീം ഓഡിറ്റിംഗ് പത്തനംതിട്ടയിലും തൃശൂരിലും തുടങ്ങി. മറ്റ് ജില്ലകളിൽ ഉദ്യോഗസ്ഥർ പരിശീലനത്തിലാണ്. നടപ്പുസാമ്പത്തിക വർഷത്തെ ഓഡിറ്റ് പതിവിലും നേരത്തെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഈ വർഷം ഓഡിറ്റ് തീരാത്തിടത്ത് ഉടൻ തീർക്കും. ജീവനക്കാർ കുറവുള്ളിടത്ത് അടുത്ത താലൂക്കുകളിൽ നിന്നുള്ളവരെ നിയോഗിക്കും. സഹകരണ സംഘങ്ങളുടെ എണ്ണത്തിന് അനുസരിച്ചാകും ടീം രൂപീകരണം.
അസി. ഡയറക്ടർമാർ കുറവുള്ള ഇടങ്ങളിൽ ആ സ്ഥാനത്തേക്ക് സ്‌പെഷ്യൽ, സീനിയർ ഓഡിറ്റർമാരെ പരിഗണിക്കും. അസി. ഡയറക്ടർമാരുടെ ടീം തയ്യാറാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് സമർപ്പിക്കണം. 50 കോടിക്ക് മുകളിൽ പ്രവർത്തന മൂലധനമുള്ള സംഘങ്ങളുടെ ഓഡിറ്റ് റിപ്പോർട്ട് ജില്ലാ ജോയിന്റ് ഡയറക്ടർക്കും താഴെയുള്ളവ അസി. ഡയറക്ടർക്കും സമർപ്പിക്കണം. താലൂക്ക് മാറി ചെയ്യുന്ന ഓഡിറ്റ് റിപ്പോർട്ട് ബന്ധപ്പെട്ട അസി. ഡയറക്ടർമാർക്കാണ് നൽകേണ്ടത്.
ഓഡിറ്റ് പ്ളാനിന് അനുമതി വേണം
ഓഡിറ്റ് ടീമുകൾ ഒരു വർഷത്തെ ഷെഡ്യൂൾ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിച്ച്, ജോയിന്റ് ഡയറക്ടറിൽ നിന്ന് അനുമതി വാങ്ങണം. ഓഡിറ്റർമാർ, തങ്ങളുടെ പ്രതിമാസ യാത്രാപരിപാടിക്ക് ഓരോ മാസവും 25ന് മുമ്പ് ബന്ധപ്പെട്ട മേലധികാരിയിൽ നിന്ന് അംഗീകാരം വാങ്ങണം. ഓഡിറ്റ് ചെയ്യുന്ന സംഘങ്ങളെയും വിവരമറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |