SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.51 PM IST

മുലായത്തിന്റെ മണ്ഡലം നിലനിറുത്തി എസ്.പി

bjp

ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗിന്റെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ മകൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവിന് ചരിത്ര വിജയം. ബി.ജെ.പി സ്ഥാനാർത്ഥി രഘുരാജ് സിംഗ് ഷാക്യയെ 2,88,461 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മെയിൻപുരിയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് വിജയം പാർട്ടി സ്ഥാപകനും പിതാവുമായ മുലായം സിംഗ് യാദവിനുള്ള യഥാർത്ഥ ആദരവാണെന്ന് പറഞ്ഞു.

വിജയ പ്രഖ്യാപനത്തിന് പിന്നാലെ അഖിലേഷിന്റെ അമ്മാവൻ ശിവ്പാൽ സിംഗ് യാദവിന്റെ പാർട്ടിയായ പി.എസ്.പി.എൽ സമാജ്‌വാദി പാർട്ടിയിൽ ലയിച്ചു. അഖിലേഷുമായി പിണങ്ങി സ്വന്തം പാർട്ടിയുണ്ടാക്കിയ ശിവ്‌പാൽ, മുലായത്തിന്റെ മരണത്തെ തുടർന്ന് തിരിച്ചെത്തിയിരുന്നു. ഡിംപിൾ യാദവിനായി പ്രചാരണവും നടത്തിയിരുന്നു. ശിവ്‌പാൽ യാദവിന്റെ നിയമസഭാ സീറ്റായ ജസ്വന്ത്‌നഗർ മെയിൻപുരി മണ്ഡലത്തിലാണ്.

അതേസമയം വിദ്വേഷ പ്രസംഗത്തെ തുടർന്ന് അയോഗ്യനാക്കപ്പെട്ട എസ്.പി നേതാവ് അസംഖാന്റെ ശക്തികേന്ദ്രമായിരുന്ന രാംപൂർ സദർ നിയമസഭാ മണ്ഡലം ബി.ജെ.പി പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പിൽ എസ്.പിയുടെ മുഹമ്മദ് അസീം രാജയെ ബി.ജെ.പിയുടെ ആകാശ് സക്‌സേന 33,000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇവിടെ ബി.ജെ.പിയുടെ ആദ്യ ജയമാണ്.

നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ

ബീഹാറിലെ കുർഹാനി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കേദാർ ഗുപ്ത, ജെ.ഡി.യുവിന്റെ മനോജ് കുശ്‌വാഹയെ തോല്പിച്ചത് മഹാസഖ്യത്തിന് തിരിച്ചടിയായി.

രാജസ്ഥാനിലെ സർദാർ ഷഹറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി അനിൽ കുമാർ ശർമ്മ ബി.ജെ.പിയുടെ അശോക് കുമാറിനെ 26,696 വോട്ടുകൾക്ക് പരാജയപ്പെടുത്തി. രാജസ്ഥാനിൽ ഭാരത് ജോഡോ യാത്ര നടക്കുന്ന സമയത്ത് നേടിയ വിജയം കോൺഗ്രസിന് കൂടുതൽ ആവേശം പകർന്നു. ശർമ്മയുടെ പിതാവും കോൺഗ്രസ് എം.എൽ.എയുമായിരുന്ന ഭൻവർലാൽ ശർമ്മ അന്തരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കോൺഗ്രസ് എം.എൽ.എ മനോജ് സിംഗ് മാണ്ഡവിയുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഡിലെ ആദിവാസി സംവരണ മണ്ഡലമായ ഭാനുപ്രതാപ് പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി സാവിത്രി മാണ്ഡവി 21,171 വോട്ടിന് ബി.ജെ.പിയുടെ ബ്രഹ്മാനന്ദ് നേതമിനെ പരാജയപ്പെടുത്തി. ഒഡീഷയിലെ പദംപൂർ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.ഡിയുടെ ബർഷ സിംഗ് ബരിഹ 42,679 വോട്ടിന് ബി.ജെ.പിയുടെ പ്രദീപ് പുരോഹിതിനെ തോല്പിച്ചു. കോൺഗ്രസിന് കെട്ടിവച്ച തുക നഷ്ടമായി.

ഉത്തർപ്രദേശിലെ ഖത്തൗലി സീറ്റ് ബി.ജെ.പിയിൽ നിന്ന് സമാജ്‌വാദി പാർട്ടിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദൾ പിടിച്ചെടുത്തു. ബി.ജെ.പിയുടെ രാജ്കുമാരി സൈനിയെ 22,000 വോട്ടുകൾക്ക് രാഷ്ട്രീയ ലോക്ദൾ നേതാവ് മദൻ ഭയ്യ പരാജയപ്പെടുത്തി. 2013ലെ മുസാഫർനഗർ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ട മുൻ ബി.ജെ.പി എം.എൽ.എ വിക്രം സിംഗിന്റെ ഭാര്യയാണ് സൈനി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.