തൃക്കാക്കര: ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിൽ ഒളിവിൽ പോയ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസ് ഭാര്യാ സഹോദരനെയും ബന്ധുവും മാസ്റ്റേഴ്സ് ഗ്രൂപ്പ് ജീവനക്കാരിയുമായ മറ്റൊരു യുവതിയെയും ഫോണിലൂടെ ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. വ്യാഴാഴ്ച രാത്രിയും ഇന്നലെയുമാണ് അജ്ഞാതനമ്പറിൽനിന്ന് കോളുകൾ വന്നത്. കോളിന്റെ ഉറവിടം വ്യക്തമല്ല.
ഗ്രൂപ്പിലെ പ്രധാന ജീവനക്കാരനും എബിന്റെ സുഹൃത്തുമായ ഒളിവിലുള്ള ജേക്കബ് ഷിജോയെയും പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇയാളിലൂടെ കോടിക്കണക്കിന് രൂപ സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇരുവരും എറണാകുളത്തെ ന്യൂജൻ ബാങ്കിൽ ഒന്നിച്ച് പ്രവർത്തിച്ചവരാണ്. ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി.
ഇരുന്നൂറ് പേരിൽ നിന്നായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്ഥാപനത്തിലുണ്ടെന്ന് ജീവനക്കാർ പൊലീസിനോട് പറഞ്ഞു. 2014 ൽ 34 ജീവനക്കാരുമായി തൃക്കാക്കര ഭാരതമാതാ കോളേജിന് എതിർവശം ചക്കരംപിള്ളി അവന്യൂ ബിൽഡിംഗിലാണ് സ്ഥാപനം ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 14 ജീവനക്കാരിലേക്ക് ചുരുങ്ങി. ഓഫീസിൽനിന്ന് പൊലീസ് കണ്ടെത്തിയ 14 കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ സൈബർസെല്ലിന് കൈമാറി.
എബിൻ വർഗീസിന്റെയും ഭാര്യ ശ്രീരഞ്ജിനിയുടെയും പേരിൽ ന്യൂജൻ ബാങ്കുകളിൽ നാല് അക്കൗണ്ടുകളുണ്ട്. എന്നാൽ ഒന്നിലും കാര്യമായ ബാലൻസില്ല. ഇരുവരുടെയും പേരിൽ ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കിയതായി തൃക്കാക്കര എ.സി.പി പി.വി.ബേബി പറഞ്ഞു.
45 പരാതികൾ , നഷ്ടം മൂന്നുകോടി
മാസ്റ്റേഴ്സ് ഗ്രൂപ്പിന്റെ തട്ടിപ്പിനിരയായ ഒമ്പതുപരാതികൾ കൂടെ ഇന്നലെ പൊലീസിന് ലഭിച്ചു. ഇതോടെ പരാതികളുടെ എണ്ണം 45 ആയി. മൂന്നുകോടിരൂപ മൊത്തം നഷ്ടപ്പെട്ടു. വിദേശത്തുനിന്ന് ഫോണിലൂടെ നിരവധി പരാതികൾ വരുന്നുണ്ട്.
വേറെയും നാല് കമ്പനികൾ
മാസ്റ്റേഴ്സ് ഗ്രൂപ്പിന്റെ കീഴിൽ മാസ്റ്റേഴ്സ് ഫിൻകോർപ്പ്, മാസ്റ്റേഴ്സ് ഫിൻസെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ, മാസ്റ്റേഴ്സ് ആർ.സി.സി എന്നീ കമ്പനികൾകൂടി രജിസ്റ്റർ ചെയ്തിരുന്നു. ഇവയും എബിന്റെയും ഭാര്യയുടെയും പേരിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |