വർക്കല: വർക്കല മൈതാനത്ത് വർഷങ്ങളായി അടച്ച് പൂട്ടിയിട്ടിരിക്കുന്ന റെയിൽവേ ഗേറ്റ് പരിസരത്ത് ട്രാക്കിന് കുറുകെ ഫുട് ഒാവർ ബ്രിഡ്ജ് നിർമ്മാണം ഫണ്ടിന്റെ അഭാവത്തിൽ വൈകുന്നതായി പരാതി. നിർമ്മാണച്ചെലവിന് റെയിൽവേ കണക്കുകൂട്ടുന്ന മൂന്ന് കോടി മുഴുവനായി സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്. അല്ലെങ്കിൽ എം.പി, എം.എൽ.എ ഫണ്ടും ലഭ്യമാക്കാം. എന്നാൽ ഇക്കാര്യം സർക്കാർ തലങ്ങളിൽ അറിയിച്ചിട്ടും ഇതുവരെയും ഒരു ഉറപ്പും ബന്ധപ്പെട്ടവരിൽ നിന്ന് ലഭിച്ചില്ലെന്ന് നേതാജി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.സുലോചനൻ പറയുന്നു.
നഗരസഭയെ കൂടി ഓവർബ്രിഡ്ജിന്റെ നിർമ്മാണച്ചെലവിൽ പങ്കാളിയാക്കുന്നതുൾപ്പെടെ സാദ്ധ്യത പരിശോധിക്കണമെന്ന ഒരു കത്ത് അടുത്തകാലത്ത് പൊതുമരാമത്ത് വിഭാഗത്തിൽ നിന്ന് ലഭിച്ചിരുന്നു.
വർക്കല ചെറുകുന്നം നിവാസികൾക്ക് വർക്കല ടൗണിൽ എത്തണമെങ്കിൽ ട്രാക്ക് മുറിച്ച് കടക്കേണ്ട ഗതികേടിലാണ്. വർക്കലക്കാരുടെ ചിരകാല അഭിലാഷമാണ് മൈതാനം ഫുട്ഓവർ ബ്രിഡ്ജ്. തിരഞ്ഞെടുപ്പു കാലങ്ങളിൽ രാഷ്ട്രീയപ്പാർട്ടികളുടെ പ്രകടനപത്രികയിലെ മുഖ്യ അജൻഡയും ഫുട്ഓവർ ബ്രിഡ്ജ് നിർമ്മിക്കുമെന്നാണ്. എന്നാൽ പിന്നീട് ജനപ്രതിനിധികളും ഇക്കാര്യം സൗകര്യപൂർവം മറക്കും.
ട്രാക്ക് മുറിച്ച് കടക്കുന്ന ഇടങ്ങളിൽ സുരക്ഷാവേലി നിർമ്മാണം പുരോഗമിക്കുന്നു
അപകടം വകവയ്ക്കാതെ
ഏറ്റവും കൂടുതൽ ആളുകൾ ട്രാക്ക് മറികടക്കുന്ന സ്ഥലങ്ങളിലൊന്ന് വർക്കല മേഖലയിലാണ്. ശിവഗിരി തീർത്ഥാടനവേളയിൽ ജനലക്ഷങ്ങളാണ് എത്തിച്ചേരുന്നത്. ശിവഗിരിയിലേക്കും തിരികെ ടൗണിലേക്കും കാൽനടയ്ക്കായി എളുപ്പവഴിയായി തിരഞ്ഞെടുക്കുന്നത് മൈതാനത്തെ അടച്ചിട്ട റെയിൽവേ ഗേറ്റ് വഴിയാണ്.
കുതിച്ചെത്തുന്ന ദുരന്തം
വർക്കല റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് തെക്കു ഭാഗത്തേക്ക് നീങ്ങുന്ന ട്രെയിനുകൾ വളവു കഴിഞ്ഞ് ഗേറ്റിന് സമീപമെത്തുമ്പോൾ മാത്രമാണ് കാണാനാവുക. ഇത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. തീർത്ഥാടന നാളുകളിൽ ട്രാക്ക് കടക്കുന്ന ജനത്തിരക്കിനിടയിൽ കുതിച്ചെത്തുന്ന ട്രെയിനുകൾക്ക് മുന്നിൽ അതീവ ജാഗ്രത പാലിക്കേണ്ടിവരും. സമാനമായ അവസ്ഥയാണ് ഇടവ പഞ്ചായത്തിലെ ജനസാന്ദ്രതയേറിയ കാപ്പിൽ റെയിൽവേ സ്റ്റേഷൻ പരിസരവും നേരിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |