കൊല്ലം: പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി കിട്ടാതെ ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതി പ്രതിസന്ധിയിൽ. ഒരുമാസത്തിനകം ഭൂമി കണ്ടെത്തി നൽകുമെന്ന് കഴിഞ്ഞ സെപ്തംബറിൽ നിർവഹണ ഏജൻസിയായ സ്വകാര്യ കമ്പനിക്ക്, വ്യവസായ വകുപ്പ് ഉറപ്പ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. സ്വന്തം നിലയിൽ സ്ഥലം കണ്ടെത്താനുള്ള കമ്പിനിയുടെ ശ്രമങ്ങളും എങ്ങുമെത്തിയില്ല. ആലപ്പുഴയിലും തിരുവനന്തപുരത്തും പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായിരിക്കെയാണ് കൊല്ലത്തെ ഈ ദുരവസ്ഥ.
ചവറയിൽ കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, പള്ളിമുക്ക് മീറ്റർ കമ്പനി കോമ്പൗണ്ടിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം, ചാത്തന്നൂരിൽ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള ഭൂമി തുടങ്ങിയ ഇടങ്ങൾ ചുറ്റിപ്പറ്റിയായിരുന്നു നിർവഹണ ഏജൻസിയും വ്യവസായ വകുപ്പും തമ്മിൽ നടന്ന ചർച്ച. കെ.എം.എം.എല്ലിന്റെ ഉടമസ്ഥയിലുള്ള ഭൂമി പദ്ധതിക്ക് ഏറെ അനുയോജ്യമാണ്. സി.എൻ.ജി വലിയ അളവിൽ കെ.എം.എം.എല്ലിനും ആവശ്യമാണ്. അതുകൊണ്ട് തന്നെ, ഭൂമി നൽകുന്നതിനോട് കെ.എം.എം.എൽ വിയോജിപ്പ് കാട്ടാൻ സാദ്ധ്യതയില്ല. എന്നാൽ, കെ.എം.എം.എൽ പുതിയ വികസന പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടുണ്ട്. അതിനാവശ്യമായ ഭൂമി കൃത്യമായി വേർതിരിക്കാത്തതിനാലാണ് വിട്ടുനൽകുന്നത് നീളുന്നത്. ഭൂമി ലഭിച്ചാൽ എട്ട് മാസത്തിനകം പ്ലാന്റ് സജ്ജമാകും.
പ്ലാന്റ് സജ്ജമായാൽ
ഉടൻ വിതരണം
എറണാകുളത്ത് നിന്ന് ടാങ്കർ ലോറിയിലെത്തിക്കുന്ന സമ്മർദ്ദിത പ്രകൃതി വാതകം സംഭരിച്ച് പൈപ്പ് ലൈൻ വഴി കടത്തിവിടുന്ന രൂപത്തിലേക്ക് മാറ്റാനുള്ള പ്ലാന്റാണ് സ്ഥാപിക്കേണ്ടത്. ഈ പ്ലാന്റിൽ നിന്നാകും വീടുകളിലേക്ക് പ്രകൃതി വാതകം എത്തുക. പ്ലാന്റിന്റെ നിർമ്മാണത്തിനൊപ്പം വീടുകളിലേക്കുള്ള പൈപ്പ് ലൈനും സ്ഥാപിക്കും. അതായത്, പ്ലാന്റ് സജ്ജമാകുമ്പോൾ തന്നെ പ്രകൃതി വാതക വിതരണവും ആരംഭിക്കും.
സിറ്റി ഗ്യാസ് പദ്ധതി
പാചകത്തിനുള്ള പ്രകൃതി വാതകം പൈപ്പ് ലൈൻ വഴി വീടുകളിലെത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. പ്രകൃതി വാതകത്തിന് എൽ.പി.ജിയെക്കാൾ 25 ശതമാനത്തിന് മുകളിൽ വിലക്കുറവും അപകടരഹിതവുമാണ്. ഉപയോഗത്തിന് അനുസരിച്ചാണ് ബിൽ. പൈപ്പ് വഴി എത്തുന്നതിനാൽ മുടക്കമില്ലാതെ ലഭിക്കും. പൈപ്പ് ലൈൻ എത്തുന്ന പ്രദേശത്തെ എല്ലാ കുടുംബങ്ങൾക്കും കണക്ഷൻ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |