ചെങ്ങന്നൂർ : മഹാദേവക്ഷേത്രത്തിന് സമീപം ആയിരക്കണക്കിന് തീർത്ഥാടകർ സഞ്ചരിക്കുന്ന തെക്കേനട കോൺക്രീറ്റ് റോഡിന്റെ തിട്ട ഇടിയുന്നത് ഭീഷണിയാകുന്നു. പലയിടത്തും കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞു കുഴിയായി മാറിയ നിലയിലാണ്. റോഡിന്റെ തിട്ടയിടിഞ്ഞ് സമീപത്തെ 15 അടി താഴ്ചയിലുള്ള വീടുകൾക്കു മുന്നിലേക്കാണ് വീഴുന്നത്. റോഡിന്റെ വശത്തേക്കു ചേർന്നുപോകുന്ന വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാൻ സാദ്ധ്യതയേറെയാണ്. ഗൂഗിൾ മാപ്പിന്റെയടക്കം സഹായത്താൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളും തകർന്ന വഴിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസമെത്തിയ വാഹനങ്ങളിലൊന്ന് കുഴിയിൽ വീണെങ്കിലും സമീപത്തായി വേലിയുണ്ടായിരുന്നതിനാൽ മറ്റു അപകടമുണ്ടായില്ല. റോഡിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിൽ സംരക്ഷണവേലിയും നിർമ്മിച്ചിട്ടില്ല.
ഉത്സവത്തിന് ആഴ്ചകൾ മാത്രം;
തിരക്ക് ഇരട്ടിയാകും
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങാൻ മൂന്നു ആഴ്ച മാത്രം ബാക്കി നിൽക്കുമ്പോഴും റോഡ് പുനർനിർമിക്കാൻ യാതൊരു നടപടിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തിരക്കും വർദ്ധിക്കും. മണ്ഡലകാലത്ത് ചെങ്ങന്നൂരിലെത്തുന്ന ശബരിമല തീർത്ഥാടകരിൽ 70 ശതമാനവും ചെങ്ങന്നൂർ ക്ഷേത്രത്തിലെത്തിയ ശേഷമാണ് യാത്ര തിരിക്കുന്നത്. ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് എം.സി റോഡിലെ വെള്ളാവൂർ ജംഗ്ഷൻ വഴി കിഴക്കേനടയിലെത്താൻ തെക്കേനടയിലെ റോഡിനെയാണ് ആശ്രയിക്കുന്നത്.
അറ്റകുറ്റപ്പണി നടത്തിയിട്ടില്ല
വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച റോഡിൽ ഒരിക്കൽ പോലും അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഉത്സവത്തിന് മുൻപായി റോഡിന്റെ തകർച്ച പരിഹരിക്കണം. ദേവസ്വം ബോർഡിന് നിവേദനം നൽകിയതിനെ തുടർന്ന് ചീഫ് എൻജിനീയറെത്തി പരശോധന നടത്തിയെങ്കിലും തുടർ നടപടികൾ ആരംഭിച്ചില്ല.എസ്.വി.പ്രസാദ്,
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |