ശിവഗിരി: ശ്രീനാരായണഗുരുദേവൻ ആത്മനിഷ്ഠനായ കർമ്മയോഗിയായിരുന്നെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങൾക്ക് മുന്നോടിയായി ശിവഗിരിയിൽ ആരംഭിച്ച പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവഹിക്കു കയായിരുന്നു അദ്ദേഹം.
തീർത്ഥാടനലക്ഷ്യങ്ങളായി ഗുരുദേവൻ ഉപദേശിച്ച വിദ്യാഭ്യാസത്തിൽ തുടങ്ങി സാങ്കേതികശാസ്ത്ര പരിശീലനം വരെയുളള എട്ട് വിഷയങ്ങൾ രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് പര്യാപ്തമായവയാണ്. ജ്ഞാനയോഗിയായ ഒരു മഹാഗുരു കർമ്മയോഗിയായി മാറുന്ന അത്ഭുതമാണ് ഈ ഉപദേശങ്ങളിൽ നിറഞ്ഞു നിൽകുന്നത്. ഇവിടെ മഹാഗുരു ഒരു രാഷ്ട്രമീമാംസകനായി മാറുകയാണ്. ശിവഗിരിയിൽ ഭക്തലക്ഷങ്ങൾ എത്തുന്നത് ഒരു സാമൂഹിക പരിഷ്കർത്താവിന്റെ കുടീരം ദർശിക്കാനല്ല. മറിച്ച് ഈശ്വരസ്വരൂപനായ ഒരു ലോകഗുരുവിന്റെ അനുഗ്രഹം നേടാനാണ്. ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശുക്രിസ്തു തുടങ്ങിയ ലോകഗുരുക്കന്മാർക്കൊപ്പം ആധുനികഭാരതം ലോകത്തിനു സംഭാവന ചെയ്ത വിശ്വഗുരുവാണ് ശ്രീനാരായണഗുരുദേവനെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലനന്ദ, സ്വാമി ഹംസതീർത്ഥ, ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ, ഡോ. വിനീത തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് രാവിലെ 10ന് പ്രഭാഷണപരമ്പര തുടരും. കുറിച്ചു അദ്വത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യനന്ദസരസ്വതിയാണ് ഇന്ന് പ്രഭാഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |