കൊച്ചി: ഇലക്‌ട്രിക്കൽ എൻജിനിയർ അജയ് തോമസിന്റെ സൗരോർജ പരീക്ഷണങ്ങൾക്ക് കൂട്ടാകുന്നത് മുളയാണ്. കേരളത്തിലെ ആദ്യ ഫ്ളോട്ടിംഗ് സൗരോർജ പ്ളാന്റ് സ്ഥാപിച്ച അജയ് മുളയിൽ നിന്ന് സോളാർ മേൽക്കൂരകൾ വികസിപ്പിക്കുകയാണ്. കൊച്ചിയിലെ പരീക്ഷണം വിജയിച്ചതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ജന്മനാടായ വയനാട്ടിൽ രണ്ട് മേൽക്കൂരകളുടെ നിർമ്മാണം പുരോഗമിക്കുന്നു.
വാറ്റ്സ എനർജി എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സി.ഇ.ഒയുമായുമാണ് മുപ്പത്തിയൊന്നുകാരനായ മാനന്തവാടി വാഴാംപ്ളാക്കൽ അജയ് തോമസ്.
അസംസ്കൃത വസ്തുവായ സംസ്കരിച്ച മുള വയനാട്ടിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നിന്ന് ശേഖരിച്ചാണ് അജയ് സോളാർ മേൽക്കൂര നിർമ്മിക്കുന്നത്. മുളയിൽ സോളാർ സെല്ലുകൾ ഘടിപ്പിച്ചാണ് മേൽക്കൂരയുടെ നിർമ്മാണം. ഏപ്രിലിൽ വാണിജ്യാടിസ്ഥാനത്തിൽ സോളാർ മേൽക്കൂര നിർമ്മാണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. പേറ്റന്റിനായും ശ്രമിച്ചുവരുന്നു.
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ക്ലൈമത്തണിൽ പരിസ്ഥിതി പരിപാലനത്തിന് നൂതനാശയങ്ങളും മാതൃകകളും അവതരിപ്പിച്ച വാറ്റ്സ വിജയികളായിരുന്നു.
* സോളാർ മേൽക്കൂരയുടെ മേന്മകൾ
ചോർച്ചയില്ല
ചൂട് കുറയ്ക്കും
എ.സിയുടെ ഉപയോഗം കുറയ്ക്കാം
ഗുണമേന്മയും ഭംഗിയും
മേൽക്കൂരയ്ക്കും സൗരോർജ മേൽക്കൂരയ്ക്കും വെവ്വേറെ പണം ചെലവഴിക്കേണ്ട
* കോളേജിൽ ഇൻക്യുബേഷൻ കേന്ദ്രം
വയനാട് ഗവ. എൻജിനിയറിംഗ് കോളേജിൽ കോഴ്സ് കഴിഞ്ഞയുടൻ 2014ൽ സ്ഥാപിച്ച ഇൻക്യുബേഷൻ കേന്ദ്രമാണ് വാറ്റ്സ എനർജി എന്ന കമ്പനിയായി വളർന്നത്. കളമശേരി കിൻഫ്രയിലും ഓഫീസുണ്ട്.
2016ൽ അജയിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിൽ സംസ്ഥാനത്തെ ആദ്യ ഒഴുകുന്ന സൗരോർജ പ്ളാന്റ് സ്ഥാപിച്ചിരുന്നു. കെ.എസ്.ഇ.ബി സാമ്പത്തികസഹായം നൽകി.
ആസിയാൻ രാജ്യങ്ങളിൽ 10 മെഗാവാട്ട് ശേഷിയുള്ള സൗരോർജ ഫ്ളാേട്ടിംഗ് പ്ളാന്റുകൾ സ്ഥാപിക്കാൻ അഞ്ചുവർഷ കരാറിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ സാന്നിദ്ധ്യത്തിൽ 2017ൽ ഒപ്പിട്ടു. മലേഷ്യയിലെ കമ്പനിക്കായാണ് ആദ്യം പ്ളാന്റുകൾ നിർമ്മിച്ചത്.
ഗുജറാത്ത് സംസ്ഥാന ഇലക്‌ട്രിസിറ്റി കോർപ്പറേഷൻ ലിമിറ്റഡിന്റെ (ജി.എസ്.ഇ.സി.എൽ) ഫ്ളോട്ടിംഗ് സോളാർ പ്ളാന്റ് കൺസൾട്ടന്റാണ് വാറ്റ്സ എനർജി. ഫ്ളാേട്ടിംഗ് സോളാർ പ്ളാന്റുകൾവഴി 2025 അവസാനത്തോടെ 1500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. എണ്ണായിരം കോടി രൂപയുടെ പദ്ധതിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |