ന്യൂയോർക്ക് : സ്ത്രീകളുടെ അവകാശങ്ങൾക്കായി രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നത് തുടരുന്നതിൽ പ്രതിഷേധിച്ച് ഇറാനെ യു.എന്നിന്റെ വനിതാ കമ്മിഷനിൽ (യു.എൻ കമ്മിഷൻ ഓൺ ദ സ്റ്റാറ്റസ് ഒഫ് വിമൻ - യു.എൻ.സി.എസ്.ഡബ്ല്യു) നിന്ന് പുറത്താക്കി. ബുധനാഴ്ച യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ 29 അംഗങ്ങൾ ഇറാനെ പുറത്താക്കാനായി വോട്ട് ചെയ്തതോടെയാണ് യു.എസ് മുന്നോട്ടു വച്ച പ്രമേയം അംഗീകരിച്ചത്.
ഇന്ത്യയടക്കം 16 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റഷ്യയും ചൈനയും ഉൾപ്പെടെ എട്ട് രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ഇറാനിയൻ ഭരണകൂടം സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും തുടർച്ചയായി അടിച്ചമർത്തുന്നതായി പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22കാരി തലയ്ക്ക് ക്ഷതമേറ്റ് മരിച്ചതോടെ സെപ്തംബർ 16 മുതലാണ് ജനകീയ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ കുട്ടികളുൾപ്പെടെ 750ലേറെ പേർ കൊല്ലപ്പെട്ടു. 18,000ത്തിലേറെ പേർ അറസ്റ്റിലായി. ഇതിൽ ഗുരുതര കുറ്റങ്ങൾ ചുമത്തപ്പെട്ട രണ്ട് പേരെ പരസ്യമായി തൂക്കിലേറ്റി. ഒരു ഡസനോളം പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവറയിൽ കഴിയുന്നു.
യു.എന്നിന്റെ വനിതാ കമ്മിഷനിൽ നിന്ന് ഇറാനെ പുറത്താക്കാൻ യു.എസ് മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനും ഇതിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
യു.എസിനെതിരെ ഇറാൻ
യു.എന്നിന്റെ വനിതാ കമ്മിഷനിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ യു.എസിനെതിരെ ഇറാൻ രംഗത്ത്. യു.എസ് തങ്ങൾക്കെതിരായി രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും പുറത്താക്കിയ നടപടിക്ക് ന്യായീകരണമില്ലെന്നും ഇറാൻ ആരോപിച്ചു.
അമേരിക്ക അവരുടെ ഏകപക്ഷീയമായ രാഷ്ട്രീയ ആവശ്യങ്ങൾ അടിച്ചേല്പിക്കാൻ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവർ അവഗണിക്കുന്നതായും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു.
നാല് വർഷ കാലാവധിയിൽ ഏപ്രിലിലാണ് ഇറാനെ കമ്മിഷനിലേക്ക് തിരഞ്ഞെടുത്തത്. പ്രമേയം പാസായതിന് പിന്നാലെ ഉടൻ തന്നെ ഇറാന്റെ അംഗത്വം നഷ്ടമായി. രാജ്യത്ത് അരങ്ങേറുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ യു.എസും സഖ്യകക്ഷികളുമാണെന്ന് ഇറാൻ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |