മഞ്ചേരി: മഞ്ചേരിയിൽ കിടക്ക നിർമ്മാണ ശാലയിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ചെരണിയിലെ റെക്‌സിൻ ഷോപ്പ് ഉൾപ്പെട്ട ഇരുനില കെട്ടിടത്തിൽ തീപടർന്നത്. ആളപായമില്ല. ചെരണി പാലാൻതൊടി മുഹമ്മദ് റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഹർഷ ഫോം, ഭാര്യ സറീനയുടെ സ്ഥാപനമായ ന്യൂ സെഞ്ച്വറി റെക്‌സിൻ എന്നീ സ്ഥാപനങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഒരുകോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഇതോടെ നിലമ്പൂർ മഞ്ചേരി റോഡിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തീപിടിത്ത സമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
തിപീടിച്ചതോടെ വലിയ രീതിയിൽ കറുത്ത പുകയും ഉയർന്നു. ചകിരി ഫോം, പോളിസ്റ്റർ സ്റ്റാപ്പിൾ ഫൈബർ, സിന്തറ്റിക് ഫൈബർ, ഫോം ഷീറ്റുകൾ, വിതരണത്തിനായി ഉപയോഗിക്കുന്ന ഗുഡ്‌സ് ഉൾപ്പെടെ കത്തിനശിച്ചു. രാവിലെ റെക്രോൺ ഉൾപ്പടെയുള്ള കിടക്ക നിർമ്മാണ ഉത്പന്നങ്ങൾ ഹൈദരാബാദിൽ നിന്ന് എത്തിച്ചിരുന്നു. ഇത് ഗോഡൗണിന് മുമ്പിൽ ഇറക്കിയിരുന്നു. ആരെങ്കിലും പുകവലിച്ചതിൽ നിന്നും ഇതിലേക്ക് തീപടർന്നെന്നാണ് കരുതുന്നത്. സമീപത്തെ തുണിക്കടയിലെ ജീവനക്കാരാണ് വിവരം ഉടമയെ അറിയിച്ചത്.
കൂടുതൽ ഇടങ്ങളിലേക്ക് തീപടർന്ന് പിടിക്കാതിരിക്കാൻ അഗ്‌നിക്കിരയായ സാധനങ്ങൾ നീക്കിയിടാൻ ശ്രമിച്ചെങ്കിലും അതിവേഗം തീപടർന്നു. സമീപത്ത് പ്രവർത്തിക്കുന്ന ചോയ്‌സ് ബസാർ തുണിക്കടയിലും പനോളി ടയർ വീൽ അലൈമെന്റ് ഷോറൂമിലേക്കും നേരിയ രീതിയിൽ തീപടർന്നെങ്കിലും വേഗം അണയ്ക്കാനായി. ചോയ്‌സ് ബസാറിലെ മുകളിലെ നിലയിലാണ് തീപടർന്നത്. ടയർ ഷോപ്പിലെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ടയർ, ഫർണിച്ചറുകൾ എന്നിവയും കത്തിനശിച്ചു. പെരിന്തൽമണ്ണ, തിരുവാലി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റും മഞ്ചേരി, മലപ്പുറം അഗ്‌നിരക്ഷാ സ്റ്റേഷനിലെ രണ്ട് വീതം യൂണിറ്റുകളും എത്തിയാണ് തീയണച്ചത്.
ഫയർ എൻജിനുകളിൽ ആവശ്യത്തിന് വെള്ളം നിറക്കാതെയാണ് എത്തിയതെന്ന് ആരോപിച്ച് നാട്ടുകാരും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |