തിരുവനന്തപുരം:'ഒരു സിനിമയുടെ നിർമ്മാണത്തിൽ മുഴുകുമ്പോൾ അതിനെ പ്രേക്ഷകകർ എങ്ങനെ സ്വീകരിക്കും, അവർ എങ്ങനെ വിമർശിക്കും എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. എനിക്ക് സമൂഹത്തോട് പറയാനുള്ളത് സിനിമകളിലൂടെ പറയുന്നു. അത് പ്രേക്ഷകർക്ക് സ്വീകരിക്കാം, തള്ളാം' ലോകസിനിമയിലെ ആധുനികതയുടെ അവസാനത്തെ വക്താവെന്നും ദാർശനികനായ ചലച്ചിത്ര സംവിധായകനെന്നുമൊക്കെ വിശേഷിപ്പിക്കുന്ന ഹംഗേറിയൻ ചലച്ചിത്രകാരൻ ബേലാ താർ ഇത്രയും പറഞ്ഞിട്ട് അടുത്ത സിഗരറ്റിന് തീകൊളുത്തി. 'ഞാനിങ്ങനെയാ, ഇതിനെ ഉപേക്ഷിക്കാനാകുന്നില്ല'
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയ ബേലാ താർ ഫെസ്റ്റിവൽ ഓഫീസിൽ 'കേരളകൗമുദി'യുമായി സംസാരിക്കുകയായിരുന്നു. 'നമുക്ക് ഒരു ജീവിതമേയുള്ളൂ, അത് എങ്ങനെ ജീവിക്കുന്നുവെന്നത് പ്രധാനമാണ്. കുട്ടിക്കാലത്ത് ഞാനൊരുക്കിയ ഡോക്യുമെന്ററി 'ഗസ്റ്റ് വർക്കേഴ്സ്' കണ്ടിട്ട് ഹംഗറിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ എനിക്കെതിരെ തിരിഞ്ഞു. പക്ഷേ,എനിക്കു പറയേണ്ടത് പിന്നേയും ഞാൻ സിനിമകളിലൂടെ പറഞ്ഞുകൊണ്ടിരുന്നു'.
പുതിയ സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ 'ദ ടൂറിൻ ഹോഴ്‌സ്' എന്ന ചിത്രം 2011ലെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ച ശേഷം ഇതെന്റെ അവസാനത്തെ സിനിമയാണെന്നു പറഞ്ഞിരുന്നു. പക്ഷേ, ഇപ്പോഴും പ്രേക്ഷകർ പുതിയ സിനിമയെ പറ്റി ചോദിക്കുന്നു. ചെയ്തതു തന്നെ ആവർത്തിക്കാൻ താൽപര്യമില്ല. മറിച്ച് സംഭവിക്കുമോ എന്നു നോക്കാം- അദ്ദേഹം പറഞ്ഞു.സിനിമ സംവിധായകന്റെ കലയാണ്.ഒരു ഫ്രെയിം കണ്ടാൽ അതിന്റെ സംവിധായകനെ തിരിച്ചറിയാനാകണമെന്നും ചിത്രീകരണ സമയത്ത് കാമറയിൽ നടക്കേണ്ട പ്രക്രിയയാണ് എഡിറ്റിംഗ് എന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ ഭാഗമായി നടന്ന അരവിന്ദൻ അനുസ്മരണ പ്രഭാഷണം ബേലാ താർ നിർവഹിച്ചു.ബേലാ താറിനെക്കുറിച്ച് സി.എസ്. വെങ്കിടേശ്വരൻ രചിച്ച കാലത്തിന്റെ ഇരുൾഭൂപടങ്ങൾ എന്ന പുസ്തകം മന്ത്രി പി. രാജീവ് ബേലാ താറിന് നൽകി പ്രകാശിപ്പിച്ചു. അക്കാഡമി ചെയർമാൻ രഞ്ജിത്ത്, സെക്രട്ടറി സി . അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |