കൊച്ചി: ശരണപാതകളിലും ശബരിമല റോഡുകളിലും തിരക്കൊഴിവാക്കാനും തീർത്ഥാടകർക്ക് സുഗമമായി ദർശനം നടത്താനും ദേവസ്വം ബോർഡും പൊലീസും ക്രമീകരണമേർപ്പെടുത്തണമെന്ന് ഹൈക്കോടതി. വെർച്വൽ ക്യൂവഴി ബുക്ക് ചെയ്യാത്തവരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത് നിയന്ത്രിക്കണം. ഈവർഷം ഇതുവരെ 1.19 ലക്ഷം തീർത്ഥാടകർക്ക് ബുക്കിംഗ് ഇല്ലാതെ ദർശനം അനുവദിച്ചെന്ന ദേവസ്വം ബോർഡിന്റെ വിശദീകരണംകൂടി പരിഗണിച്ചാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദേശം.
പ്രതിദിന ദർശനസമയം 19 മണിക്കൂറെന്നത് കണക്കിലെടുത്താകണം ക്രമീകരണം. ദിവസവും 90,000 ബുക്കിംഗാണ് വെർച്വൽ ക്യൂവഴി സ്വീകരിക്കുന്നത്. ഇന്നലെ വെർച്വൽ ക്യൂവഴിയുള്ള ദർശനത്തിന് 84,700 പേർ ബുക്കുചെയ്തതായി ദേവസ്വംബോർഡ് അറിയിച്ചു.
ശബരിപീഠംമുതൽ സന്നിധാനംവരെ തീർത്ഥാടകർക്ക് ചുക്കുകാപ്പിയും ബിസ്‌കറ്റും നൽകുമെന്ന് ദേവസ്വംബോർഡ് അറിയിച്ചു. വയോധികർ, കുട്ടികൾ, സ്ത്രീകൾ, പ്രത്യേകപരിചരണം ആവശ്യമുള്ളവർ എന്നിവർക്കായി പ്രത്യേകക്യൂ ഒരുക്കും.
നിലയ്ക്കലിൽ ജലവിതരണം സുഗമമാക്കാൻ വാട്ടർഅതോറിട്ടി നടപടി സ്വീകരിക്കണം. ഇതിനായി വാട്ടർടാങ്കറുകളുടെ എണ്ണം പത്തിൽനിന്ന് പതിനാറായി വർദ്ധിപ്പിച്ചതായി ജല അതോറിട്ടി അറിയിച്ചു. അടിയന്തര ഘട്ടങ്ങളിലെ ഉപയോഗത്തിന് നിലയ്ക്കലിൽ 2 ടാങ്കറുകൾ പ്രത്യേകമായി ഉണ്ടാകും. കെ.എസ്.ആർ.ടി.സി ബസിൽ തീർത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതടക്കമുള്ള വിഷയങ്ങൾ ഇന്ന് പരിഗണിക്കും.
പാർക്കിംഗ് കാര്യക്ഷമമാക്കണം
വരുംദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ളാഹ-നിലയ്ക്കൽ, കണമല-എലവുങ്കൽ റോഡുകളിലും നിലയ്ക്കലെ 16 പാർക്കിംഗ് ഗ്രൗണ്ടുകളിലും നിരീക്ഷണം ശക്തമാക്കുകയും തിരക്ക് കൂടുമ്പോൾ വാഹനങ്ങൾ ഘട്ടംഘട്ടമായി കടത്തിവിടുകയും വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 10,000 വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമുള്ള നിലയ്ക്കലിൽ അത്രയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.
ചീഫ് പൊലീസ് കോഓർഡിനേറ്റർ, സന്നിധാനത്തെയും പമ്പയിലെയും സ്‌പെഷ്യൽ ഓഫീസർമാർ എന്നിവർ നടപടികൾ ഏകോപിപ്പിക്കണം. ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്‌പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ ചീഫ് പൊലീസ് കോഓർഡിനേറ്ററും സർക്കാരും ദേവസ്വംബോർഡും കെ.എസ്.ആർ.ടി.സിയും വിശദീകരണം നൽകണം.
പമ്പമുതൽ മരക്കൂട്ടംവരെ ബയോടോയ്‌ലെറ്റുകൾ സ്ഥാപിക്കുകയും ശുചീകരണം ഉറപ്പാക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |