കൊച്ചി: സ്കൂൾ കുട്ടികളിൽ കൊവിഡ് കാലത്തെ ഓൺലൈൻ പഠനത്തിലെ പോരായ്മകൾ പരിഹരിക്കാൻ 'ഇല’ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. സമഗ്രശിക്ഷാ കേരളത്തിന്റെ ലേണിംഗ് റിക്കവറി പ്ലാൻ പ്രകാരമാണ് എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് (ഇല) ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടപ്പിലാക്കുന്നത്. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനശേഷി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടം 4, 7 ക്ലാസുകാർക്കാണ്.ആവശ്യപ്പെടുന്ന എല്ലാ സ്കൂളുകളിലും പദ്ധതി ലഭ്യമാക്കും. അദ്ധ്യാപക പരിശീലനം പൂർത്തിയായി. ജില്ലാതലത്തിൽ പരിശീലനം ലഭിച്ചവർ ഓരോ സ്‌കൂളിലെയും പ്രധാനാദ്ധ്യാപകൻ, പി.ടി.എ പ്രസിഡന്റ്, സബ്ജക്ട് റിസോഴ്‌സ് ഗ്രൂപ്പിൽ അംഗമായ ടീച്ചർ എന്നിവർക്ക് പരിശീലനം നൽകും. ഭാഷാ വിഷയങ്ങളിൽ വായനാ നൈപുണ്യ വികസനവും ഗണിതത്തിൽ പ്രായോഗിക പഠനവുമാണ് . ശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ പരീക്ഷണങ്ങൾക്കാണ് പ്രാധാന്യം. ശാസ്ത്രജ്ഞർ, എഴുത്തുകാർ, കർഷകർ തുടങ്ങിയവരുമായി നേരിട്ട് സംവാദം, നിർമ്മാണ പ്രവർത്തനങ്ങൾ, പഠനയാത്രകൾ തുടങ്ങിയവയും സംഘടിപ്പിക്കും.
ഒരോ സ്കൂളിന്റെയും ആവശ്യം പരിശോധിച്ച് സമഗ്രശിക്ഷാ കേരളം ഫണ്ട് നൽകും. വിദ്യാലയങ്ങൾ അവരുടെ ആവശ്യത്തിനനുസരിച്ചുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കണം. വിദ്യാഭ്യാസ ഓഫീസർമാരുടെ മേൽനോട്ടവുമുണ്ടാകും. ക്ലസ്റ്റർ കോഓർഡിനേറ്റർമാർ പിന്തുണ നൽകും. പദ്ധതി വിജയിച്ചാൽ വരും വർഷങ്ങളിൽ എല്ലാ ക്ലാസുകളിലും നടപ്പിലാക്കും.
ഇല പദ്ധതി
ഓൺലൈൻ പഠനകാലത്ത് ക്ലാസ് മുറിക്കകത്തെ വായനാനുഭവവും ലൈബ്രറികളുടെ സേവനവും കുട്ടികൾക്ക് നഷ്ടമായിരുന്നു. ഭാഷാ പ്രയോഗത്തിലും എഴുത്ത്, വായനാ രീതികളിലും ഇത് മാറ്റമുണ്ടാക്കി. ശാസ്ത്രവിഷയങ്ങളിൽ പരീക്ഷണങ്ങളിലൂടെ പഠനം മെച്ചപ്പെടുത്താനുള്ള അവസരവും കുറഞ്ഞു. ഇത് പരിഹരിക്കാൻ കുട്ടികളെ സ്‌കൂളുകൾക്ക് പുറത്തെത്തിച്ച് അനുഭവാധിഷ്ഠിത പഠനം ഉറപ്പാക്കുന്നതാണ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |