കോട്ടയം . റബർ, ഏലം തുടങ്ങിയ കാർഷിക വിളകൾക്ക് വിലയിടിയുമ്പോൾ മോഹവിലയുമായി ഗ്രാമ്പു. 500 രൂപയിൽ താഴെ വിലനിന്നിരുന്ന നാടൻ ഗ്രാമ്പുവിന് ഇപ്പോൾ കിലോയ്ക്ക് 950 രൂപയാണ് കർഷകന് ലഭിക്കുന്നത്. ആഭ്യന്തരവിപണിയിൽ ആവശ്യക്കാർ ഏറിയതും ക്രിസ്മസ് വിപണിയുമാണ് ഡിമാൻഡ് ഉയരാൻ കാരണം. മാർക്കറ്റിൽ 750 രൂപയാണ് വില. സിലോണിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്രാമ്പുവും നാടൻ ഗ്രാമ്പുവും ഇടകലർത്തിയാണ് വിൽക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളാണ് സീസൺ. സുഗന്ധവിളകളിൽ പ്രമുഖസ്ഥാനമുള്ള ഗ്രാമ്പു ഹൈറേഞ്ച് മേഖലകളിലാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ജില്ലയിൽ പൂഞ്ഞാർ, തലനാട്, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് കൃഷി. തലനാട്ടിൽ 150 ഓളം കർഷകരുണ്ട്. 115 ഹെക്ടറിലാണ് കൃഷി. പൂഞ്ഞാറിൽ 15 ഹെക്ടറും സമീപത്തെ മലഞ്ചെരുവ് പ്രദേശങ്ങളിൽ 5 ഹെക്ടറിലുമാണ് കൃഷിയുള്ളത്.
രോഗ കീടബാധയില്ല.
ഗ്രാമ്പു മരങ്ങൾക്ക് കാര്യമായ നാശവും, രോഗകീടബാധയും ഉണ്ടാകാറില്ല. വിളവെടുപ്പ് കൂലി വർദ്ധനവാണ് പ്രതിസന്ധി. 1000 രൂപയാണ് ലേബർ ചാർജ്. ഒരു മരത്തിന് 40 അടി ഉയരമുണ്ടാകും. വിളവെടുപ്പ് പ്രയാസമേറിയതാണ്. ഇടയ്ക്കിടെ എത്തുന്ന മഴ ഇലപൊഴിച്ചിലും പൂവ് പൊഴിയുന്നതിനും ഇടയാക്കുന്നു. ഇത് ഉത്പാപാദനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഡ്രൈയർ സംവിധാനമില്ലാത്തതിനാൽ ഉണക്കിയെടുക്കുകയെന്നതാണ് മറ്റൊരു വെല്ലുവിളി.
9-ാം വർഷം മുതൽ വിളവെടുക്കാം.
ജൈവവളവും തുരിശുമാണ് വളപ്രയോഗം. നഴ്‌സറിയിൽ നിന്ന് ഒരു തൈ 50 രൂപ നിരക്കിലാണ് വാങ്ങുന്നത്. 9ാം വർഷം മുതൽ 50 വർഷത്തിലധികം വരെ വിളവെടുപ്പ് നടത്താം. മരുന്ന് നിർമ്മാണം, ചർമ്മസൗന്ദര്യം, ഭക്ഷ്യവസ്തുക്കൾ, മസാല ആവശ്യം, ടൂത്ത് പേസ്റ്റ്, മോഡേൺ ഫുഡ് തുടങ്ങിയവയ്ക്കാണ് ഗ്രാമ്പു ഉപയോഗിക്കുന്നത്. കാലടി, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കും ചെറുകിട കമ്പനികൾക്കുമാണ് തലനാട് മേഖലയിൽ നിന്നുള്ളവ പോകുന്നത്. തലനാട് ഗ്രാമ്പുവിന് ഭൗമസൂചികപദവി ലഭിക്കുന്നതോടെ, അന്താരാഷ്ട്ര മാർക്കറ്റിൽ ഡിമാൻഡേറുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
തലനാടൻ ക്ലോവ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി എസ് ബാബു പറയുന്നു.
നിലവിൽ സ്‌പൈസസ് ബോർഡിൽ നിന്നോ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ലേബർ ചാർജ് കുറയ്ക്കുന്നതിനായി ഉയരം കുറഞ്ഞ ചെടിയ്ക്കായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഗവേഷണം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |