ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡ് പരിസരത്ത് പുതുതായി ആരംഭിച്ച ബീവറേജസ് ഔട്ട്‌ലെറ്റ് സ്വൈര്യ ജീവിതത്തിന് തടസമാകുമെന്ന ആശങ്കയിൽ നാട്ടുകാർ. തൊട്ടടുത്താണ് അങ്കണവാടിയും വീടുകളുമുള്ളത്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിയാളുകൾ വന്നുപോകുന്ന ബസ് സ്റ്റാൻഡിന് സമീപം രാവിലെ മുതൽ മദ്യപൻമാരുടെ നീണ്ട നിരയാണ്. ഇതോടെ വലിയ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
അന്തർസംസ്ഥാന ബസുകൾ ഉൾപെടെ പ്രതിദിനം നൂറുകണക്കിനു ബസുകളാണ് കൊഴിഞാമ്പാറ സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കായി ദിവസേന വ്യാപാരികൾ ഉൾപെടെ നിരവധിപേരാണ് ഇവിടെ എത്തുന്നുണ്ട്. കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി, നല്ലേപ്പിള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നും ആയിരകണക്കിന് സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളും സ്റ്റാൻഡിൽ എത്താറുണ്ട്. ഇവരുടെ സുരക്ഷയും പ്രദേശത്തെ സമാധാനാന്തരീക്ഷവും നിലനിറുത്തുന്നതിനും വേണ്ടി പ്രദേശത്തെ ബീവറേജസ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
മുമ്പ് പ്രദേശത്ത് ബെവ്കോ ഔട്ട്ലെറ്റ് ഉണ്ടായിരുന്നപ്പോൾ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു. പ്രദേശത്ത് മോഷണവും പിടിച്ചുപറിയും പതിവായിരുന്നു. ബസ് സ്റ്റാൻഡിലും സമീപത്തും കൊലപാതകങ്ങളും നടന്നിട്ടുണ്ട്. ശേഷം പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ബെവ്ക്കോ ഔട്ട്‌ലെറ്റ് ഇവിടെ നിന്ന് മറ്റിയത്. പുതുതായി തുറന്ന ഔട്ട്‌ലെറ്റിന് സമീപത്താണ് അങ്കണവാടിയും പഞ്ചായത്തിന്റെ ഹോമിയോ ഡിസ്‌പെൻസറിയും വായനശാലയും സ്ഥിതി ചെയ്യുന്നത്. ഔട്ട്‌ലെറ്റിൽ മിക്ക സമയവും തിരക്കു വർദ്ധിക്കുന്നതോടെ ഈ സ്ഥാപനങ്ങൾക്കും വലിയ ശല്യമായി മാറുമെന്ന ആശങ്കയുമുണ്ട്.
ജനകീയ സമരം സംഘടിപ്പിക്കും
പുതിയ ഔട്ട്‌ലെറ്റ് തുറക്കുന്നതിനെതിരെ എക്‌സൈസ് വകുപ്പിനും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും കുടുംബശ്രീ ഉൾപ്പെടെയുള്ളവർ പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പരസ്യ ബോർഡുകൾ പോലും സ്ഥാപിക്കാതെ രഹസ്യമായാണ് പുതിയ ഔട്ട്‌ലെറ്റ് പ്രവർത്തനം തുടങ്ങിയത്. ഇതിനെതിരെ ജനകീയ സമരം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |