പത്തനംതിട്ട: ശബരിമലയിൽ കുട്ടികൾ, രോഗികൾ, വൃദ്ധർ എന്നിവർക്കുള്ള പ്രത്യേക ക്യൂ സംവിധാനം നാളെ ആരംഭിക്കും. തിരക്കേറുന്ന ദിവസങ്ങളിലാണിത്. നാളെ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ ബുക്കുചെയ്തിട്ടുണ്ട്. തിരക്ക് മരക്കൂട്ടത്തേക്ക് നീണ്ടാൽ കുട്ടികളെയും സ്ത്രീകളെയും ഭിന്നശേഷിക്കാരെയും ക്യൂവിൽ നിന്ന് മാറ്റി ചന്ദ്രാനന്ദൻ റോഡിലൂടെ വലിയ നടപ്പന്തലിൽ എത്തിക്കും. ഇവിടെ ഒന്നാമത്തെയാേ ഒൻപതാമത്തെയോ വരിയിലൂടെ പതിനെട്ടാം പടിക്ക് താഴെ തിരുമുറ്റത്തേക്ക് കടത്തിവിടും. സഹായത്തിനായി ശരീരിക ശേഷിയുള്ള ഒരു തീർത്ഥാടകനെക്കൂടി വലിയ നടപ്പന്തലിൽ എത്തിക്കും. സംഘങ്ങളായി വരുന്ന തീർത്ഥാടകരിലെ പ്രത്യേക ക്യൂ ആവശ്യമുളളവരെ മാത്രം പുറത്തേക്ക് എത്തിക്കും. ദർശനത്തിന് ശേഷം കൂടെയുള്ളവർക്കായി ഇവർ സന്നിധാനത്ത് കാത്തിരിക്കണം. ഇവർക്ക് ചുക്കുവെളളം, ലഘുഭക്ഷണം എന്നിവ ഉറപ്പാക്കും. തിരക്ക് നിയന്ത്രണാതീതമായതോടെ, സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
പ്രത്യേക ക്യൂവിൽ ആരൊക്കെ
പത്ത് വയസുവരെയുള്ള കുട്ടികൾ,
ഭിന്നശേഷിക്കാർ, വൃദ്ധർ, രോഗികൾ.
`ദീർഘനേരം നിൽക്കുമ്പോൾ കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിന് പരിഹാരമായാണ് പ്രത്യേക ക്യൂ ഏർപ്പെടുത്തുന്നത്.'
-അഡ്വ.കെ. അനന്തഗോപൻ,
ദേവസ്വം ബോർഡ് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |