ശബരിമല : പൊലീസും ദേവസ്വം ഉദ്യോഗസ്ഥരുമായുള്ള ശീതസമരത്തെ തുടർന്ന് ശബരിമലയിൽ മാലിന്യനീക്കം അവതാളത്തിലായി. തീർത്ഥാടകർ വിരിവയ്ക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന വലിയ നടപ്പന്തൽ, താഴെ തിരുമുറ്റം, പ്രസാദ വിതരണ കൗണ്ടറിന്റെ പരിസരം, മാളികപ്പുറം നടയുടെ തെക്കുഭാഗം, മാളികപ്പുറം താഴെ തിരുമുറ്റം എന്നിവിടങ്ങളിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുകയാണ്. നേരത്തെ ശബരിമലയിൽ പുണ്യം പൂങ്കാവനം എന്ന പേരിൽ പൊലീസും വിശുദ്ധി സേനയും സംയുക്തമായിട്ടാണ് ശുചീകരണം നടത്തിയിരുന്നത്. എന്നാൽ ഇക്കുറി പവിത്രം ശബരിമല എന്ന പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലും മാലിന്യനിർമ്മാർജ്ജനം ആരംഭിച്ചു. എന്നാൽ ഉദ്യോഗസ്ഥർ തമ്മിൽ പരസ്പര ധാരണയോ ഏകോപനോ ഇല്ലാത്തതിനാൽ മാലിന്യനീക്കം തടസപ്പെട്ടിരിക്കുകയാണ്.
ശുചീകരണ പ്രവർത്തനങ്ങൾക്കായി വിശുദ്ധ സേനാംഗങ്ങൾ ഉണ്ടെങ്കിലും ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ നാമ മാത്രമായ ശുചീകരണം മാത്രമാണ് നടക്കുന്നത്. സന്നിധാനത്ത് അടിക്കടി പെയ്യുന്ന കനത്തമഴ മൂലം കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്നുണ്ട്. വിരിവയ്ക്കുന്ന ഭാഗങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന മലിനജലം തീർത്ഥാടകർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന പച്ചരി ശേഖരിക്കുന്നതിനായി ഇതുവരെ ആരും കരാർ ഏറ്റെടുത്തിട്ടില്ല. ഇക്കാരണത്താൽ ക്വിന്റൽ കണക്കിന് പച്ചരി ആണ് സന്നിധാനത്തിന്റെ വിവിധഭാഗങ്ങളിൽ ചാക്കുകളിലും പ്ലാസ്റ്റിക് ബോക്സുകളിലും നിറച്ച് അലക്ഷ്യമായി വച്ചിരിക്കുന്നത്. ഇവ ഭക്ഷിക്കുവാൻ എത്തുന്ന പന്നിക്കൂട്ടങ്ങൾ തീർത്ഥാടകർക്കടക്കം ഭീഷണിയും ഉയർത്തുന്നു. സന്നിധാനത്തെ മാലിന്യനീക്കം കാര്യക്ഷമമാക്കാൻ ദേവസ്വം ബോർഡ് അടിയന്തര ഇടപെടൽ നടത്തണമെന്ന് തീർത്ഥാടകരും അയ്യപ്പഭക്ത സംഘടനകളും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |