തിരുവനന്തപുരം: ബഫർസോൺ നിർണയിക്കാനുള്ള ഉപഗ്രഹ സർവ്വേ ഭൂപടം മലയോരമേഖലയിൽ ആക്ഷേപത്തിനിടയാക്കുകയും ക്രൈസ്തവസഭകൾ നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ വിഴിഞ്ഞത്തിന് ശേഷം ബഫർസോൺ വിഷയവും സർക്കാരിന് തലവേദനയായി.
കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി) സമരം തുടങ്ങാൻ തീരുമാനിച്ചു. ക്രൈസ്തവവികാരം തിരിച്ചറിഞ്ഞ് യു.ഡി.എഫും പ്രക്ഷോഭത്തിനിറങ്ങും.
കത്തോലിക്ക സഭ നിലപാട് കടുപ്പിക്കുന്നത് ഇടതുമുന്നണിക്കും സർക്കാരിനും വെല്ലുവിളിയാകും. മുന്നണിയിലെ മൂന്നാം കക്ഷിയായ കേരള കോൺഗ്രസ്-എമ്മിന് മേൽ സമ്മർദ്ദമേറും.ബഫർസോണിൽ ജനുവരി 11ന് സുപ്രീംകോടതിയിലെത്തുന്ന കേസും സർക്കാരിന് പരീക്ഷണമാവും.
ഉപഗ്രഹ സർവ്വേ ഭൂപടം സൈറ്റുകളിൽ പ്രസിദ്ധീകരിച്ചതോടെയാണ് മലയോരമേഖലയിൽ ആശങ്ക ഉയർന്നത്. കോൺഗ്രസും യു.ഡി.എഫും രംഗത്തിറങ്ങിയതോടെ രാഷ്ട്രീയമായി തിരിച്ചടിക്കാൻ സി.പി.എമ്മും സർക്കാരും ശ്രമിക്കുമെങ്കിലും സഭകളുടെ ഇടപെടൽ വെല്ലുവിളിയാണ്.
ഉപഗ്രഹസർവ്വേ അതേപടി അംഗീകരിക്കില്ലെന്നും ഫീൽഡിലെത്തി ആക്ഷേപങ്ങൾ പരിശോധിച്ച് പരിഹരിക്കുമെന്നുമുള്ള ഉറപ്പാണ് സർക്കാർ സഭയ്ക്ക് നൽകാൻ ശ്രമിക്കുന്നത്.
വിഴിഞ്ഞത്ത് ലത്തീൻ സഭ മാത്രമായിരുന്നു സമരത്തിൽ. ബഫർസോണിൽ ക്രിസ്തീയ സഭകളാകെ സർക്കാരിനെതിരെയുണ്ട്. ശക്തിയും സ്വാധീനവും കൂടുന്ന വിഷയമായതിനാൽ ബഫർസോൺ സർക്കാരിനെതിരായ ആയുധമാക്കാനാണ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും നീക്കം. കത്തോലിക്ക സഭയുടെ ആശീർവാദമുള്ള കേരള കോൺഗ്രസ്-എം ഇടതുമുന്നണിയിലുള്ളതിനാൽ സി.പി.എമ്മിനും സർക്കാരിനും കരുതൽ വേണം. ലോക്സഭാ തിരഞ്ഞെടുപ്പ് 2024ൽ നടക്കാനിരിക്കെ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതെ പ്രശ്നം പരിഹരിക്കാനാവും സർക്കാർ നോക്കുക.
സർക്കാർവാദം
സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകുക ഉപഗ്രഹസർവേയുടെ അടിസ്ഥാനത്തിലാകില്ല. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ സമിതിക്ക് കിട്ടിയ പരാതികളിൽ ഫീൽഡ് പരിശോധന നടത്തി അപാകതകൾ തീർക്കും. അതിന് ശേഷമേ അന്തിമ റിപ്പോർട്ടാകൂ എന്ന് സുപ്രീംകോടതിയെ അറിയിക്കും.
മലയോരവാസികൾ പറയുന്നത്
ഉപഗ്രഹസർവേ വന്ന് പത്ത് ദിവസത്തിനകം പരാതികൾ അറിയിക്കുക അപ്രായോഗികം. ഉപഗ്രഹ സർവേ ഭൂപടം വ്യക്തതയില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതും. അതിരടയാളങ്ങളോ റോഡുകളോ പാലങ്ങളോ മനസ്സിലാക്കാനാവുന്നില്ല. വിദഗ്ദ്ധ സമിതി പരിശോധിക്കണം.
അലംഭാവമുണ്ടായോ?
സെപ്റ്റംബർ 30ന് പരിസ്ഥിതിലോല മേഖലയിലെ ഒരു കിലോമീറ്റർ പരിധിയിലെ നിർമ്മാണങ്ങൾ പരിശോധിക്കാൻ വിദഗ്ദ്ധസമിതി.
ഒക്ടോബർ 30ന് സമിതി ആദ്യയോഗം ജനവാസമേഖല പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാൻ തീരുമാനിച്ചു.
ഡിസംബർ 20ന് അടുത്ത യോഗം.
മൂന്ന് മാസത്തിനകം അന്തിമറിപ്പോർട്ടും അതിന് മുമ്പ് ഇടക്കാല റിപ്പോർട്ടും നൽകാൻ നിർദ്ദേശിച്ചിട്ടും ഇടക്കാല റിപ്പോർട്ട് നൽകിയില്ല.
ആശങ്ക അകറ്റാൻ തദ്ദേശസ്ഥാപനങ്ങൾ ( ഡെക്ക് )
ബഫർസോൺവാർഡുകളിൽ പ്രചാരണം
തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്ക്കും
തിരുവനന്തപുരം : ബഫർ സോൺ മേഖലയിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ പ്രചാരണം തുടങ്ങുന്നു. ബഫർ സോൺ ഉൾപ്പെടുന്ന വാർഡുകൾ കേന്ദ്രീകരിച്ചാവും പ്രചാരണം.
ബഫർ സോണിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമ്മിതികൾ എന്നിവയുടെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്നും തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ സർക്കുലറിൽ പറയുന്നു. ജനങ്ങളെ സഹായിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ഹെൽപ് ഡെസ്ക്ക് ആരംഭിക്കും. തങ്ങളുടെ പ്രദേശത്തെ ബഫർ സോണിൽ ഏതെല്ലാം പ്രദേശങ്ങളുണ്ടെന്ന് ഹെൽപ് ഡെസ്ക്കിൽ നിന്ന് അറിയാം.
ഇതു സംബന്ധിച്ച റി പോർട്ട് കേരള സർക്കാർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്, തദ്ദേശ വകുപ്പ് എന്നിവയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
വിവരം അറിയിക്കാം 23വരെ
റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടാത്ത നിർമ്മിതികളുടെ വിവരം പ്രൊഫോർമയിൽ 23നകം sezexpertcommittee@gmail.com ലേക്ക് അറിയിക്കാം. ജോയിന്റ് സെക്രട്ടറി, വനംവന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് രണ്ട്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലും വിവരങ്ങൾ നൽകാം. ജനങ്ങൾ നൽകുന്ന വിവരങ്ങളുടെ ഫീൽഡ് വാലിഡേഷൻ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കും. ജനങ്ങളുടെ നിർദ്ദേശങ്ങളും നിവേദനങ്ങളും സ്വീകരിക്കാനുള്ള വിലാസവും പ്രൊഫോർമയും http://www.kerala.gov.in/subdetail/MTAzNDg5MDcyLjl4/MjlwNjM2NjAuMDg= എന്ന ലിങ്കിൽ ലഭിക്കും.
ബഫർസോൺ: ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സതീശൻ
തിരുവനന്തപുരം: കർഷകരെയും സാധാരണക്കാരെയും ചേർത്തുനിറുത്തേണ്ട സർക്കാർ ബഫർസോണിന്റെ പേരിൽ അവരെ ഒറ്റുകൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കർഷക വിരുദ്ധ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് പ്രതിരോധിക്കും.
നേരിട്ട് സ്ഥലപരിശോധന നടത്താതെ ഉപഗ്രഹ സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർസോൺ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ പുറത്ത് വിട്ട മാപ്പിൽ നദികൾ, റോഡുകൾ, വാർഡ് അതിരുകൾ എന്നിവ സാധാരണക്കാർക്ക് ബോദ്ധ്യമാകുന്ന തരത്തിൽ രേഖപ്പെടുത്തിയിട്ടില്ല. കാർഷിക മേഖലകളായ ഇടപമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ വനഭൂമിയാണെന്ന കണ്ടെത്തൽ ഉപഗ്രഹ സർവേയുടെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണ്. രണ്ട് വാർഡുകളിൽ ആയിരത്തിലധികം കുടുംബങ്ങളുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തെപ്പോലും അതിജീവിച്ചാണ് ഇവിടത്തെ ജനങ്ങൾ മൂന്ന് തലമുറയായി കൃഷിയിറക്കുന്നത്.
മാപ്പ് സംബന്ധിച്ച് പത്ത് ദിവസത്തിനുള്ളിൽ വിദഗ്ദ്ധസമിതിക്ക് പരാതി നൽകാമെന്നുള്ള നിർദ്ദേശവും അപ്രായോഗികമാണ്. ജനുവരിയിൽ സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ ജനവിരുദ്ധ റിപ്പോർട്ട് സമർപ്പിച്ചാൽ കർഷകർക്കും മലയോരജനതയ്ക്കും വൻ തിരിച്ചടിയാകും. അതിനാൽ അടിയന്തരമായി ഗ്രൗണ്ട് സർവ്വേക്ക് സർക്കാർ തയാറാകണമെന്നും മലയോര മേഖലയിലെ സാധാരണക്കാരുടെ താത്പര്യങ്ങൾ പരിഗണിച്ച് ബഫർസോൺ നിശ്ചയിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ബഫർസോൺ വിഷയത്തിൽ സർക്കാരിന്റേത് ഒളിച്ചുകളി:കെ.സുധാകരൻ
തിരുവനന്തപുരം: മലയോര പ്രദേശവാസികളെ വഞ്ചിച്ച് ബഫർസോൺ അനുകൂല നിലപാടാണ് എൽ.ഡി.എഫും സർക്കാരും സ്വീകരിക്കുന്നതെന്നും സർക്കാരിന്റേത് ഒളിച്ചുകളിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.
സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് അപൂർണമാണ്. ജനവാസമേഖലകൾ ഉൾപ്പെടുന്നതും അശാസ്ത്രീയവുമായ ഉപഗ്രഹ സർവെ സംബന്ധിച്ച പരാതികേൾക്കാനും പരിഹരിക്കാനും ചുരുങ്ങിയ സമയപരിധി അനുവദിച്ചത് പ്രതിഷേധാർഹമാണ്.
വിദഗ്ദ്ധസമിതി മുൻപാകെ ലഭിക്കുന്ന പരാതികളിൽ ഭൗതിക സ്ഥലപരിശോധന നടത്തുമെന്ന വനംമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണ്.
സംരക്ഷിത മേഖലയ്ക്കു ചുറ്റുമുള്ള ഭൂമിയുടെ ഉപയോഗം,ജനവാസമേഖലകൾ, കൃഷിഭൂമി, വാണിജ്യ– പൊതുകെട്ടിടങ്ങൾ എന്നിവ സംബന്ധിച്ച് പട്ടിക തയാറാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം പാലിക്കുന്നതിൽ സംസ്ഥാന വനംവകുപ്പ് ഗുരുതരവീഴ്ചയാണ് വരുത്തിയത്. ഉപഗ്രഹ സർവേ റിപ്പോർട്ട് വനംവകുപ്പിനു ലഭിച്ച് 3 മാസം കഴിഞ്ഞിട്ടും ഇത്രയുംനാൾ പ്രസിദ്ധീകരിക്കാതെ വച്ചത് വനംവകുപ്പിന്റെ വീഴ്ചയാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
കർഷകരുടെയും സാധാരണജനങ്ങളുടെയും ആശങ്ക പരിഹരിക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ ജനകീയപ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |