ന്യൂഡൽഹി: രജിസ്ട്രേഷനില്ലാത്ത ചെറുകിട കച്ചവടക്കാരെയും 2023 ഒക്‌ടോബർ മുതൽ ഇ-കൊമേഴ്‌സിലൂടെ സാധനങ്ങൾ വിൽക്കാൻ അനുവദിച്ച് ജി.എസ്.ടി കൗൺസിലിന്റെ സുപ്രധാന തീരുമാനം. സംസ്ഥാനത്ത് കുടുംബശ്രീ യൂണിറ്റുകൾ അടക്കം ചെറുകിട സംരംഭകരായ ലക്ഷക്കണക്കിനു പേർക്ക് പ്രയോജനപ്പെടും. ഇതിനായി ജി.എസ്.ടി നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തും. പോർട്ടലുകളും പരിഷ്‌കരിക്കും.
രാജ്യത്ത് എട്ടു കോടിയിലേറെ ചെറുകിട കച്ചവടക്കാരുണ്ട്. 20 ലക്ഷം വിറ്റുവരവുണ്ടെങ്കിലേ ജി.എസ്.ടി രജിസ‌്‌ട്രേഷൻ കിട്ടൂ. ഇക്കാരണത്താൽ ഒട്ടുമുക്കാൽ പേർക്കും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഉത്‌പന്നങ്ങൾ വിറ്റഴിക്കാനും കഴിഞ്ഞിരുന്നില്ല. ഈ തടസ്സമാണ് ഒഴിവാകുന്നത്. സ്വന്തം പ്ളാറ്റ്ഫോമുകൾ വഴിയും വിൽക്കാം.
അതേസമയം, രണ്ടുകോടി രൂപ വരെയുള്ള നികുതി ക്രമക്കേടുകളിൽ ക്രിമിനൽ കേസ് ഒഴിവാക്കാനും തീരുമാനമായി. ക്രിമിനൽ കേസ് പരിധി നിലവിൽ ഒരുകോടി രൂപയാണ്. രണ്ടുകോടിയാക്കിയത് വ്യാജ ഇൻവോയിസ് കുറ്റകൃത്യത്തിന് ബാധകമല്ല.
നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുക, ബോധപൂർവം തെളിവുകൾ നശിപ്പിക്കുക, കൃത്യമായ വിവരങ്ങൾ നൽകാതിരിക്കുക എന്നിവയും ഇനി ക്രിമിനൽ കുറ്റമല്ല.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് 48-ാമത് ജി.എസ്.ടി കൗൺസിൽ യോഗം ചേർന്നത്.
പുകയിലയ്‌ക്കും ഗുട്ഖയ്ക്കും നികുതി ഏർപ്പെടുത്തുന്നത് അടുത്ത യോഗത്തിൽ ചർച്ച ചെയ്യാനായി മാറ്റി. കാസിനോകൾ, ഓൺലൈൻ ഗെയിമുകൾ, കുതിരപ്പന്തയം എന്നിവയുടെ ജി.എസ്.ടി സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് അടുത്ത യോഗത്തിൽ പരിഗണിക്കും.
വീട് വാടകയ്‌ക്ക്
ജി.എസ്.ടി ഇല്ല
വ്യക്തിഗത ആവശ്യത്തിന് വീട് വാടകയ്‌ക്ക് നൽകുമ്പോൾ ജി.എസ്.ടി ഇല്ല
കാലിത്തീറ്റ അസംസ്‌കൃതവസ്‌തുക്കളുടെ അഞ്ച് ശതമാനം ജി.എസ്.ടി ഒഴിവാക്കി.
ഉത്തരേന്ത്യയിൽ ഉപയോഗത്തിലുള്ള കാലിത്തീറ്റയായതിനാൽ കേരളത്തിന് ഗുണംചെയ്യില്ല
പെട്രോളിൽ ചേർക്കാൻ റിഫൈനറികൾക്ക് നൽകുന്ന ഇഥൈൽ ആൽക്കഹോളിന്റെ നികുതി 18ൽ നിന്ന് അഞ്ചു ശതമാനമാക്കി
പൊരിച്ച് ഉപയോഗിക്കുന്ന ഫ്രൈംസിന് 18 ശതമാനം നികുതി
റുപേ ഡെബിറ്റ് കാർഡുകൾക്കും ഭീം യു.പി.ഐ ഇടപാടുകൾക്കും ബാങ്കുകൾക്ക് നൽകുന്ന ഇൻസെന്റീവിന് നികുതിയില്ല
എസ്.യു.വികൾക്ക് 22% സെസ്
1,500 സി.സി എൻജിൻ ശേഷിയും 4 മീറ്ററിലധികം നീളവും 170 എം.എമ്മിനുമേൽ ഗ്രൗണ്ട് ക്ളിയറൻസുമുള്ള എസ്.യു.വികൾക്ക് 22 ശതമാനം കോമ്പൻസേഷൻ സെസ്
കോടതി ഫീസ് കുറയും
കോടതികളുടെ ജോലിഭാരം കുറയ്ക്കുന്നതിനായി, ചില ജി.എസ്.ടി കുറ്റങ്ങൾക്ക് മേലുള്ള കോമ്പൗണ്ടിംഗ് തുക കേസിനാസ്പദമായ മൊത്തം നികുതി ബാദ്ധ്യതയുടെ 25 മുതൽ 100 ശതമാനം വരെയായി കുറച്ചു. നിലവിലിത് 50 മുതൽ 150 ശതമാനം വരെ
ഒരു ഇനത്തിനും നികുതി വർദ്ധിപ്പിച്ചിട്ടില്ല. സെഡാൻ വിഭാഗത്തിലെ വാഹനങ്ങൾക്കും കോമ്പൻസേഷൻ സെസ് ബാധകമാക്കണമോയെന്ന് ഫിറ്റ്‌മെന്റ് കമ്മിറ്റി പരിശോധിക്കും
നിർമ്മലാ സീതാരാമൻ
കേന്ദ്ര ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |