ആലപ്പുഴ: കെ.എസ്.ആർ.ടി.സിയുടെ ഒരുദിന വിനോദ യാത്രയുടെ മാതൃകയിൽ ടൂറിസം വകുപ്പ് ഒരുക്കിയ കൃഷ്ണപുരം-കുമാരകോടി വിനോദ യാത്ര ശ്രദ്ധയാകർഷിക്കുന്നു. സംസ്ഥാന സഹകരണ, ടൂറിസം ഫെഡറേഷന്റെ നേതൃത്വത്തിൽ കാർത്തികപ്പള്ളി താലൂക്ക് ടൂറിസം സഹകരണ ഡെവലപ്പ്മെന്റ് സൊസൈറ്റിയും (കെ.ടി.ഡി.സി.എസ്) കുമാരനാശാൻ സ്മാരക സർക്കാർ സമിതിയും സംയുക്തമായാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
ആദ്യ യാത്ര ഒക്ടോബർ 9ന് സഹകരണ മന്ത്രി വി.എൻ.വാസവനാണ് ഉദ്ഘാടനം ചെയ്തത്. അഞ്ചാമത്തെ യാത്രാസംഘമായി തിരുവനന്തപുരം കരമന എൻ.എസ്.എസ് എച്ച്.എസ്.എസിലെ 45 വിദ്യാർത്ഥികളും പ്രിൻസിപ്പൽ ഉൾപ്പെടെ 5 അദ്ധ്യാപകരും വെള്ളിയാഴ്ച ആലപ്പുഴയിലെത്തി. രാവിലെ കൃഷ്ണപുരത്താണ് സംഘം ആദ്യമെത്തിയത്. കൃഷ്ണപുരം പാലസ്, ഓച്ചിറ പരബ്രഹ്മം ക്ഷേത്രം, കൃഷ്ണപുരം ശങ്കർ ആർട്ട്ഗാലറി, ചരിത്ര പ്രസിദ്ധമായ മുട്ടം ആലുംമൂട്ടിൽ മേട, കായംകുളം താപനിലയം എന്നിവടങ്ങൾ സന്ദർശിച്ച ശേഷം തോട്ടപ്പള്ളിയിൽ എത്തി. തുടന്ന് ടൂറിസം വകുപ്പിന്റെ പ്രത്യേക ബോട്ടിൽ കുമാരകോടിയിലെ മഹാകവി കുമാരനാശാൻ സ്മൃതിമണ്ഡപം, കെ.വി ജെട്ടിയിലെ തൂക്കുപാലം, വലിയഴീക്കൽ ആധുനിക ലൈറ്റ് ഹൗസ്, മത്സ്യബന്ധന തുറമുഖം, കൗതുക കാഴ്ച ഒരുക്കുന്ന ആർച്ച് പാലം എന്നിവിടങ്ങൾ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |