ന്യൂഡൽഹി: കൂട്ടമാനഭംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത് ശരിവച്ച വിധിക്കെതിരെ ബിൽക്കിസ് ബാനു നൽകിയ പുന:പരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. പ്രതികളെ മോചിപ്പിച്ചത് ചോദ്യം ചെയ്‌ത് അവർ നൽകിയ മറ്റൊരു ഹർജി സുപ്രീംകോടതിയിലുണ്ട്.
പുന:പരിശോധനാ ഹർജി പരിഗണിച്ച ബെഞ്ചിൽ നിന്ന് ജസ്റ്റിസ് ബേല ത്രിവേദി കഴിഞ്ഞയാഴ്ച പിൻമാറിയിരുന്നു. ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട 11 കുറ്റവാളികളെ ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്തിലെ ബി.ജെ.പി സർക്കാർ ആഗസ്റ്റ് 15ന് മോചിപ്പിച്ചത് ഇക്കഴിഞ്ഞ മേയിലാണ് സുപ്രീംകോടതി ശരിവച്ചത്.
കൂട്ടമാനഭംഗം, കൊലപാതകം തുടങ്ങിയ കേസുകളിൽ പ്രതികളായവരെ ശിക്ഷാകാലാവധി പൂർത്തിയാകും മുൻപ് മോചിപ്പിക്കാൻ കഴിയില്ലെന്ന 1992 ലെ ചട്ടം പാലിച്ചില്ലെന്നായിരുന്നു ബിൽക്കിസ് ബാനുവിന്റെ വാദം. കൂടാതെ കേസിന്റെ
വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ബിൽക്കിസ് ബാനുവിന്റെ അപേക്ഷ പ്രകാരം സുപ്രീം കോടതിയാണ് വിചാരണ മുംബയിലേക്ക് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |