തിരുവനന്തപുരം: ഒരു ക്രിസ്‌മസിന്റെ കൂടി ഓർമ്മയ്‌ക്കായി സ്റ്റാച്യു പുളിമൂട്ടിലെ ശാന്താ ബേക്കറിയിൽ കേക്കുകൾ എത്തിത്തുടങ്ങി. സംസ്ഥാനത്ത് ആദ്യത്തെ ക്രിസ്‌മസ് കേക്ക് നിർമ്മിച്ച തലശേരിയിലെ മമ്പള്ളി ബാപ്പുവിന്റെ പിന്തുടർച്ചക്കാർ നടത്തുന്ന ബേക്കറി ആരോഗ്യ കാരണങ്ങളാൽ ക്രിസ്‌മസിന് ശേഷം അടയ്‌ക്കുന്നതായി ഉടമ പി.എം.കെ. പ്രേംനാഥ് മുമ്പ് പറഞ്ഞിരുന്നു. ക്രിസ്‌മസ് അവിസ്‌മരണീയമാക്കുന്ന തിരക്കിലാണ് അദ്ദേഹം.
ശാന്താ ബേക്കറി നിറുത്താതിരിക്കാമോ?
സ്ഥിരമായി സാധനം വാങ്ങാനെത്തുന്നവർ ദുഃഖത്തോടെ ബേക്കറി തുടർന്നുകൂടെ എന്ന് ചോദിക്കുമ്പോഴും പ്രേംനാഥിന് ഉത്തരം പുഞ്ചിരി തന്നെ. പ്ലം കേക്ക്, പേസ്റ്ററീസ്, ക്രീം കേക്ക് ഇനങ്ങളായ ബട്ടർ സ്കോച്ച്, റെഡ് വെൽവെറ്റ്, ഐസിംഗ് കേക്കുകൾ എന്നിവ ബേക്കറിയിലെ ഷെൽഫിൽ നിരന്നുകഴിഞ്ഞു. അന്നും ഇന്നും കേക്കുകളിലെ രാജാവ് പ്ലം തന്നെയാണെന്നാണ് പ്രേംനാഥ് പറയുന്നത്. പുതുവത്സരത്തിനാണ് ക്രീം കേക്കുകൾക്ക് ആവശ്യക്കാർ കൂടുന്നത്. ക്രിസ്‌മസ് പ്രമാണിച്ച് ഞായറാഴ്ചകളിലും കട തുറക്കുന്നുണ്ട്. മാർച്ച് 31നുള്ളിൽ പുളിമൂട്ടിലെ ശാന്താ ബേക്കറി ഓർമ്മയാകും. ബേക്കറിയിലെ കസേരകളും അലമാരകളും വഴുതക്കാട്ടുള്ള ശാന്താ ബേക്കറിയിലേക്ക് മാറ്റാനാണ് തീരുമാനം. 1880ലാണ് തലശേരിയിൽ ശാന്താ ബേക്കറി ആരംഭിക്കുന്നത്. 1883ൽ മർഡോക്ക് ബ്രൗൺ എന്ന ഇംഗ്ലീഷുകാരനു വേണ്ടി മമ്പള്ളി റോയൽ ബിസ്‌കറ്റ് ഫാക്ടറി ഉടമ മമ്പള്ളി ബാപ്പു ബ്രിട്ടീഷ് കേക്കിന്റെ മാതൃകയിൽ കേക്ക് ഉണ്ടാക്കി നൽകി. 1940ലാണ് മമ്പള്ളി ബാപ്പുവിന്റെ പിന്തുടർച്ചക്കാർ തിരുവിതാംകൂറിൽ ശാന്താ ബേക്കറി തുടങ്ങിയത്. ഇക്കുറി തലശേരിയിലെ ശാന്താസ് ബേക്കറിയിൽ നിന്ന് കേക്ക് എത്തിക്കണമെന്ന് പ്രേംനാഥിന് മോഹമുണ്ട്.
അബ്ദുൾ കലാമിനെ അദ്ഭുതപ്പെടുത്തിയ കേക്ക്
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം വി.എസ്.എസ്.സി ഡയറക്ടറായിരുന്നപ്പോൾ റോക്കറ്രിന്റെ മാതൃകയിൽ ശാന്താ ബേക്കറി കേക്ക് നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇ.എം.എസ്, കൃഷ്ണപിള്ള, സത്യൻ, ശിവാജി ഗണേശൻ, ജമിനി ഗണേശൻ തുടങ്ങിയവരും ശാന്താ ബേക്കറിയിലെ കേക്കിന്റെ സ്വാദ് ആസ്വദിച്ചിട്ടുള്ളവരാണ്.
വർഷങ്ങൾ കഴിഞ്ഞിട്ടും കടയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ബേക്കറി അടയ്ക്കേണ്ടിവരുന്നതിൽ ദുഃഖമുണ്ട്. എങ്കിലും തലസ്ഥാനം ഒരിക്കലും ശാന്താ ബേക്കറിയെ മറക്കില്ല എന്നൊരു വിശ്വാസമുണ്ട്.
പി.എം.കെ. പ്രേംനാഥ്
ഇവിടെ വന്ന് കേക്ക് വാങ്ങിയാൽ വയറും മനസും നിറയും. ഡ്യൂട്ടിയുള്ളപ്പോഴെല്ലാം ബേക്കറിയിൽ വരാറുണ്ട്. ബേക്കറി തുടർന്ന് പ്രവർത്തിക്കണമെന്നാണ് ആഗ്രഹം.
ബീന റാണി, ട്രാഫിക് പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |