പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാവുന്നു. വൈലോങ്ങരയിൽ ശനിയാഴ്ച പുലർച്ചെ പറമ്പിൽ കെട്ടിയിരുന്ന ചെരക്കാപറമ്പ് കക്കാട്ടിൽ സൂപ്പിയുടെ മൂന്നുമാസം പ്രായമായ പശുക്കുട്ടിയെ തെരുവുനായകൾ കടിച്ചു കൊന്നു. കൂട്ടമായെത്തിയ നായ്ക്കൾ പശുക്കുട്ടിയുടെ കഴുത്തിലും വയറിലും കടിച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ മാസം വൈലോങ്ങര മദ്രസയിലേക്ക് വരുന്ന കുട്ടിയെയും തെരുവുനായകൾ ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഒരു വർഷം മുൻപ് വൈലോങ്ങര നമസ്‌കാര പള്ളിക്ക് സമീപം ആട്ടിൻകൂട് തകർത്ത് മൂന്ന് ആടുകളെയും കൊന്നിരുന്നു. ഏതാനും ദിവസങ്ങളായി വൈലോങ്ങര പ്രദേശത്തും പഞ്ചായത്തിലെ വിവിധ ഇടങ്ങളിലും തെരുവുനായ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായകൾ കൂട്ടമായി എത്തിയാണ് ആക്രമണത്തിന് മുതിരുന്നത്. ഭീതി കൂടാതെ റോഡിൽ ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാരും കുട്ടികളും. ശബരിമല സീസൺ കൂടിയായതിനാൽ പുലർച്ചെ കാൽനടയായി വിവിധ ക്ഷേത്രങ്ങളിലേക്ക് പോകുന്ന സ്വാമിമാരും ഭീതിയിലാണ്.
തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ തുടരുന്ന നിസംഗത നാട്ടുകാരിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |