ചെർപ്പുളശ്ശേരി: ചളവറ ചേറമ്പറ്റ കാവിനു സമീപം പ്രഭാത സവാരിക്കിറങ്ങിയ വൃദ്ധയെ ആക്രമിച്ച് മാലകവർന്ന പ്രതി പിടിയിൽ. അനങ്ങനടി പനമണ്ണ തെക്കേതിൽ വീട്ടിൽ ശ്രീജേഷാണ് (38)പിടിയിലായാത്. താന്നിക്കൽ സ്വദേശി ശാന്തകുമാരി അമ്മയെ (74) പിന്നിൽ നിന്ന് മുഖം പൊത്തിപ്പിടിച്ച് വീഴ്ത്തിയിട്ട ശേഷം പ്രതി മൂന്നുപവന്റെ മാല കവരുകയായിരുന്നു. ചേറമ്പറ്റ കാവ് റോഡിൽ ചുങ്കോണത്താലിനു സമീപം ഡിസംബർ എട്ടിനായിരുന്നു സംഭവം.
എന്നും ഇതുവഴി രാവിലെ നടക്കാറുള്ളയാളാണ് ശാന്തകുമാരി. സംഭവസമയം മറ്റാരും ഒപ്പമുണ്ടായിരുന്നില്ല. ഇരുട്ടും മഞ്ഞുമുണ്ടായിരുന്നതിനാൽ ആളെ വ്യക്തമായി കാണാനും ശാന്തകുമാരി അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇവർ നൽകിയ പരാതിയിൽ ചെർപ്പുളശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിയിലായാത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ശ്രീജേഷ് ചെറുകിട കെട്ടിട കരാർ ജോലി ചെയ്യുന്നയാളാണ്. കവർന്ന സ്വർണമാല ഒറ്റപ്പാലത്തെ ഒരു ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. സി.ഐ ശശികുമാർ, എസ്.ഐമാരായ ബി.പ്രമോദ്, ബിനുമോഹൻ, സി.പി.ഒമാരായ രാജീവ്, അനിൽ, ഷാജഹാൻ, സുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |