കൊച്ചി: ഓൺലൈനായി പണം നൽകണം. അപ്പോൾ എത്തേണ്ട മെട്രോ പില്ലർ നമ്പർ മെസേജായി വരും. പറഞ്ഞ സമയത്തിനുള്ളിൽ അവിടെ എത്തി സാധനം കൈപ്പറ്റണം. അല്ലെങ്കിൽ കൊടുത്ത പണവും ലഹരിമരുന്നും പിന്നെ കിട്ടില്ല. കൃത്യസമയത്ത് എത്തിയാൽ ലഹരിസംഘത്തിലെ ഒരാൾ കാത്തു നിൽപ്പുണ്ടാകും. പിന്നെ നിമിഷ നേരത്തിനുള്ളിൽ ലഹരി കൈമാറി അയാൾ മറ്റൊരു കച്ചവടത്തിലേക്ക് തിരിയും. ഇംഗ്ലീഷ് സിനിമകളെ അനുസ്മരിപ്പിക്കും വിധമാണിപ്പോൾ കൊച്ചിയിലെ ലഹരിക്കച്ചവടം. കഴിഞ്ഞ ദിവസം കലൂരിൽ 122 ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിലായ കേസിലാണ് ലഹരി ഇടപാടിന്റെ മെട്രോ രീതി പുറത്തായത്.
ഇടുക്കി ആനച്ചാൽ വെല്ലിയം കുന്നേൽ അഭിരാം (20), ഇടുക്കി വെള്ളയം തൻറടിയിൽ അബിൻ (18), ഇടുക്കി അടിമാലി പാറയിൽ അനുലക്ഷ്മി (18) എന്നിവരാണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ഉറവിടം സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് മെട്രോ ഇടപാടിന്റെ വിവരം ലഭിച്ചത്. എന്നാൽ, ആരാണ് ലഹരിമരുന്ന് നൽകിയതെന്ന വിവരം ഇവർ തുറന്ന് പറഞ്ഞിട്ടില്ല. പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവ പരിശോധിച്ച് വരികയാണ്. പ്രതികൾ ലഹരി ഉപയോഗിക്കുന്നവരാണെന്നും ഇത്രയും അധികം ലഹരിമരുന്ന് വില്പനയ്ക്ക് വേണ്ടി എത്തിച്ചതാണെന്നുമാണ് പൊലീസ് കണ്ടെത്തൽ. ഇവരിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയവരിലേയ്ക്കും അന്വേഷണം നീളുമെന്ന് പൊലീസ് അറിയിച്ചു.
പ്രണയത്തിൽ കുരുങ്ങി
ലഹരിയിൽ കുടുങ്ങി
കൊച്ചിയിൽ ഏവിയേഷൻ കോഴ്സ് പഠിക്കാനാണ് പതിനെട്ടുകാരി അനുലക്ഷ്മി ഇടുക്കിയിൽ നിന്ന് കൊച്ചിയിലെത്തിയത്. കലൂരിലെ വാടക വീട്ടിൽ നാല് സഹപാഠികൾക്കൊപ്പമായിരുന്നു താമസം. ഇടുക്കി സ്വദേശിയായ അഭിറാമുമായി പ്രണയത്തിലായിരുന്നു. സംഭവ ദിവസം സഹപാഠികൾ ക്രിസ്മസ് അവധിക്കായി വീട്ടിലേക്ക് മടങ്ങിയിയെങ്കിലും അനു മാത്രം പോയില്ല. അന്ന് വാടക വീട്ടിലെത്തിയ അഭിരാമും അബിയും മയക്കുമരുന്ന് ചെറുപൊതികളിലാക്കി മാറ്റുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇതിന് സൗകര്യമൊരുക്കിയതിനാണ് അനുവും അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |