തിരുവനന്തപുരം: ഉറക്കത്തിനിടെ നിരങ്ങി ചതുപ്പിൽവീണ ആനയെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. വലിയശാല കാന്തല്ലൂർ മഹാദേവ ക്ഷേത്ര സ്ഥലത്ത് കെട്ടിയിരുന്ന ശ്രീകണ്ഠേശ്വരം ദേവസ്വത്തിന്റെ ശിവകുമാർ എന്ന 60 വയസ്സുള്ള ആനയെയാണ് മുക്കാൽ മണിക്കൂർ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് സംഘം എഴുന്നേൽപ്പിച്ചത്. കൊടിമരത്തിന് സമീപമുള്ള സ്ഥലത്ത് ബന്ധിച്ചിരുന്ന ആനയുടെ തലയുടെ ഭാഗമാണ് ചതുപ്പിലേക്കുപോയത്. പ്രായാധിക്യവും ഭാരവും കാരണം കാലുകൾ തറയിൽ കുത്താൻ കഴിയാതെ കിടക്കുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ക്ഷേത്രം അധികൃതരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. മൂന്ന് ന്യുമറ്റിക് ബാഗിൽ എയർ നിറച്ച് ഇതിന്റെ സഹായത്തോടെയാണ് ആനയെ ഉയർത്തിയത്. ആനയുടെ തല ചെറുതായി ഉയർത്തിയ ശേഷം ബാഗ് ഇതിനിടയിലേക്ക് കടത്തിവച്ചു. തുടർന്ന് ബാഗിൽ എയർ നിറയുന്നതിനൊപ്പം ആനയുടെ തലഭാഗം ഉയർന്നു. ഉദ്യോഗസ്ഥരുടെ കായികബലംകൂടിയായതോടെ ആന പൂർണമായും ഉയർന്നു. വീണ്ടും നിരങ്ങിപ്പോകാതിരിക്കാൻ കൊമ്പിൽ വടം കെട്ടി സമീപത്തെ തെങ്ങിലും ബന്ധിച്ചിരുന്നു. നാട്ടുകാരും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജയന്റെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഷാഫി,അഭിലാഷ്,അൻഷാദ്,എം.വി അനീഷ്,നൂറുദ്ദീൻ,ജസ്റ്റിൻ,സാജൻ സൈമൺ എന്നിവരടങ്ങിയ സംഘമാണ് ആനയെ ഉയർത്തിയത്. ആനയ്‌ക്ക് പരിക്കുകളൊന്നുമില്ല.
ആനത്തറിയുണ്ടായിട്ടും ക്ഷേത്രത്തിൽ
പാപ്പനംകോട് മലമേൽക്കുന്നിൽ ദേവസ്വം ബോർഡിന്റെ ആനത്തറിയുണ്ടായിട്ടും ആനയെ വെയിലും മഴയും കൊള്ളിച്ച് ക്ഷേത്രാങ്കണത്തിൽ കെട്ടുന്നതിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്. ആനത്തറിയിൽ സൗകര്യങ്ങൾ കുറവെന്നു പറഞ്ഞാണ് രണ്ടുവർഷത്തിലേറെയായി ആനയെ ഇവിടെ പരിപാലിക്കുന്നത്. പ്രതിദിനം 600 രൂപവച്ച് 18,000 രൂപയാണ് ആനയുടെ ചെലവിനായി ദേവസ്വം ബോർഡ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |