SignIn
Kerala Kaumudi Online
Friday, 19 April 2024 4.50 PM IST

സുരക്ഷാ പഴുതുകൾ അടയ്ക്കാൻ വിഴിഞ്ഞത്ത് പുതിയ പൊലീസ് സബ് ഡിവിഷൻ

viz

മേധാവി അസി.കമ്മിഷണർ, ഭാവിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥനെ വയ്ക്കും

തിരുവനന്തപുരം: സുരക്ഷ പഴുതടച്ചതാക്കാൻ വിഴിഞ്ഞത്ത് പുതിയ പൊലീസ് സബ് ഡിവിഷൻ രൂപീകരിക്കാൻ സർക്കാർ. വിഴിഞ്ഞം കേന്ദ്രമാക്കി കോവളം, കാഞ്ഞിരംകുളം, പൂവാർ, പൊഴിയൂർ, വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണ് പുതിയ സബ് ഡിവിഷൻ വരുന്നത്. സിറ്റി പൊലീസിന് കീഴിൽ ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള അസി.കമ്മീഷണറാവും വിഴിഞ്ഞം സബ് ഡിവിഷൻ മേധാവി. തുറമുഖം പ്രവർത്തനം തുടങ്ങുന്നതോടെ എസ്.പിയെയോ ഐ.പി.എസ് ഉദ്യോഗസ്ഥനെയോ മേധാവിയാക്കും.

വിഴിഞ്ഞം തുറമുഖ സമരം അക്രമാസക്തമാവുകയും പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ പൊലീസ് സബ് ഡിവിഷൻ രൂപീകരിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ തസ്തികകൾ സൃഷ്ടിക്കില്ല. പകരം ഒരു ഡിവൈ.എസ്.പി തസ്തിക വിഴിഞ്ഞത്തേക്ക് മാറ്റും. സിറ്റി, റൂറൽ പൊലീസ് സ്റ്റേഷനുകളിലെ നിശ്ചിത എണ്ണം പൊലീസുദ്യോഗസ്ഥരെ ഇവിടേക്ക് മാറ്റും. നിലവിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നിടത്തായിരിക്കും സബ് ഡിവിഷന്റെയും ആസ്ഥാനം. വിഴിഞ്ഞം സ്റ്റേഷനിൽ നിലവിലുള്ളതുപോലെ ഒരു ഇൻസ്‌പെക്ടർ, എസ്.എച്ച്.ഒ, രണ്ട് എസ്.ഐമാർ എന്നിവർ തുടരും.

മുൻപ് വിഴിഞ്ഞത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവും അതേത്തുടർന്ന് വെടിവയ്പുമുണ്ടായപ്പോഴാണ് റൂറൽ പൊലീസിന്റെ പരിധിയിലായിരുന്ന വിഴിഞ്ഞത്തെ സിറ്റി പൊലീസിന്റെ ഭാഗമാക്കിയത്. ഇപ്പോൾ ഫോർട്ട് അസി.കമ്മിഷണറുടെ പരിധിയിലാണ് വിഴിഞ്ഞം. അസി.കമ്മിഷണറുടെ കാര്യാലയത്തിന് 16കിലോമീറ്റർ അകലെയാണ് വിഴിഞ്ഞം. തമ്പാനൂർ, ഫോർട്ട്, കരമന തുടങ്ങിയ പ്രധാന സ്റ്റേഷനുകളും ഫോർട്ട് അസി.കമ്മിഷണറുടെ പരിധിയിലാണ്. തുറമുഖം പ്രവർത്തനം തുടങ്ങുന്നതോടെ നഗരമേഖലയായി വിഴിഞ്ഞം വളരും. വിദേശകപ്പലുകളടക്കം നങ്കൂരമിടുന്നതോടെ കേസുകളും ക്രിമിനൽ പ്രവർത്തനങ്ങളും വർദ്ധിക്കാനിടയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ സബ്ഡിവിഷൻ ആരംഭിക്കുന്നത്.

അതീവജാഗ്രത വേണ്ട മേഖല

1992: ജൂലായിൽ കലാപം നേരിടാൻ കേന്ദ്രസേനയെ വിളിക്കേണ്ടിവന്നു. ആഭ്യന്തരമന്ത്രിയുടെ ചുമതലയുണ്ടായിരുന്ന സി.വി.പദ്മരാജനാണ് വരുത്തിയത്. മുഖ്യമന്ത്രി കെ.കരുണാകരൻ അമേരിക്കയിൽ ചികിത്സയിലായിരുന്നു

1995: എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ വർഗീയ സംഘർഷം നേരിടാൻ കേന്ദ്രസേനയെ രംഗത്തിറക്കേണ്ടി വന്നു. അന്ന് ആകാശത്തേക്ക് വെടിവയ്പുണ്ടായി.

1996: വർഗീയ സംഘർഷത്തിൽ മൂന്ന് മരണം. സംഘർഷം നേരിടാൻ സി.ആർ.പി.എഫിനെ വിളിച്ചു. വനിതാ ദ്രുതകർമ്മസേനയടക്കം എത്തി. സമരം നേരിടാൻ സെക്രട്ടേറിയറ്റിലും കേന്ദ്രസേനയെ വിന്യസിക്കേണ്ടി വന്നു.

രഹസ്യാന്വേഷണം മികച്ചതാവും

സബ് ഡിവിഷൻ വരുന്നതോടെ വിഴിഞ്ഞം മേഖലയിലെ രഹസ്യാന്വേഷണവും കാര്യക്ഷമമാവും. ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിന്റെ കൂടുതൽ ഉദ്യോഗസ്ഥരെ സബ്ഡിവിഷനിൽ നിയോഗിക്കും. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം മുൻകൂട്ടി അറിയാൻ കഴിയാതിരുന്നതു പോലുള്ള പാളിച്ചകൾ ഭാവിയിൽ ഒഴിവാക്കാൻ ഇത് സഹായിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.