തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടി തുടങ്ങി. അടുത്തിടെ തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കൂട്ടബലാത്സംഗക്കേസിലെ പ്രതി സുനുവിനെയാണ് ആദ്യം പിരിച്ചുവിടുക. ബലാത്സംഗമടക്കം ആറു കേസുകളിൽ പ്രതിയാണ് ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സുനു. 15വട്ടം വകുപ്പുതല നടപടിക്കും വിധേയനായിട്ടുണ്ട്. കേരള പൊലീസ് ആക്ടിലെ 86(സി) പ്രകാരം ഡി.ജി.പി അനിൽകാന്ത്, സുനുവിന് പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. ശാരീരികവും മാനസികവും പെരുമാറ്റപരവുമായി പൊലീസ് ജോലിക്ക് ‘അൺഫിറ്റാണെങ്കിൽ’ 86(സി) ചട്ടപ്രകാരം പുറത്താക്കാം. ഇതുപ്രകാരം സുനുവിന്റെ സേവനം അവസാനിപ്പിക്കാനാണ് ഡി.ജി.പിയുടെ ഉത്തരവ്. പി.എസ്.സിയുടെ അനുമതിയോടെയാണ് നടപടി.
നോട്ടീസിന് മൂന്നുദിവസത്തിനകം മറുപടി കിട്ടിയാലുടൻ പിരിച്ചുവിടൽ ഉത്തരവിറക്കും. പൊലീസ് അക്കാഡമിയിൽ ജോലി ചെയ്യവേ പട്ടികജാതിക്കാരിയായ സ്ത്രീയെ ഉപദ്രവിച്ചകേസിൽ സുനുവിന്റെ രണ്ട് ശമ്പളവർദ്ധന തടഞ്ഞിരുന്നു. ഈ ശിക്ഷ മതിയാവില്ലെന്ന് വിലയിരുത്തി ഡി.ജി.പി പഴയ ഫയൽ വിളിച്ചുവരുത്തുകയും പിരിച്ചുവിടാൻ ഉത്തരവിടുകയുമായിരുന്നു. സുനുവിനെതിരായ കേസുകളും നടപടികളും നോട്ടീസിൽ എടുത്തു പറഞ്ഞിട്ടുണ്ട്. സ്ത്രീപീഡനത്തിനു പുറമെ സാമ്പത്തിക തട്ടിപ്പ് കേസിലടക്കം സുനു പ്രതിയായിട്ടുണ്ട്. പിരിച്ചുവിടലിന് മുന്നോടിയായ നോട്ടീസ് പ്രത്യേക ദൂതൻ വഴി സുനുവിന്റെ എറണാകുളം ഞാറയ്ക്കലിലെ വീട്ടിലെത്തിച്ചു. തൃക്കാക്കര പീഡനക്കേസിൽ പ്രതിയായ സുനു ഇപ്പോൾ സസ്‌പെൻഷനിലാണ്.
ഡി.ജി.പിയുടെ റിപ്പോർട്ട്
സുനുവിനെതിരെ സേനയിലെ ഏറ്റവും കടുത്ത ശിക്ഷയായ പിരിച്ചുവിടൽ വേണമെന്നായിരുന്നു ഡി.ജി.പി നേരത്തേ സർക്കാരിന് നൽകിയ ശുപാർശ. സുനുവിന്റെ മുൻകാല പ്രവൃത്തികൾ സേനയിൽ തുടരാൻ അദ്ദേഹത്തെ അനർഹനാക്കുന്നു. ആറു ക്രിമിനൽ കേസുകളിൽ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോൾ പൊലീസിന്റെ അധികാരമുപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് ഗൗരവമേറിയതാണ്. മിക്കയിടത്തും പരാതി നൽകാനെത്തിയവരെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഒരു കേസിൽ റിമാൻഡിലാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |