തിരുവനന്തപുരം: വിമാനത്താവളങ്ങളിലെ സ്വർണക്കടത്ത് അടക്കം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെകൂടി പങ്കാളിത്തമുള്ള അഴിമതികൾ കൈയുംകെട്ടി നോക്കിനിൽക്കേണ്ട ഗതികേടിലാണ് ഇപ്പോൾ സി.ബി.ഐ. സ്വന്തംനിലയിൽ കേസെടുത്ത് അന്വേഷിക്കാൻ സി.ബി.ഐയ്ക്കുള്ള പൊതുഅനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചതോടെയാണ് ഈ ദുരവസ്ഥ വന്നുപെട്ടത്. കേസെടുക്കാനുള്ള പത്തിലേറെ അപേക്ഷകൾ സർക്കാർ നിരസിച്ചു. ദേശീയപാത നിർമ്മാണത്തിലെ 102കോടിയുടെ അഴിമതി, തോട്ടണ്ടി ഇറക്കുമതിയിലെ 500കോടിയുടെ അഴിമതി എന്നീ കേസുകളിൽ കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതി നൽകിയില്ല. അഴിമതിക്കേസുകളിൽ അന്വേഷണത്തിനും കുറ്റപത്രത്തിനും അനുമതി നൽകാതെ വിജിലൻസിനെ ഒതുക്കിയതുപോലെ സി.ബി.ഐയെയും നോക്കുകുത്തിയാക്കാനാണ് സർക്കാർ ശ്രമമെന്ന് ആക്ഷേപമുണ്ട്,
ബാങ്ക് തട്ടിപ്പുകേസുകൾ, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിമാനത്താവളങ്ങളിലെ കള്ളക്കടത്ത്, സംസ്ഥാനത്തെ കേന്ദ്രസർക്കാർ ഓഫീസുകൾക്കും ജീവനക്കാർക്കുമെതിരായ അഴിമതിക്കേസുകൾ എന്നിവയൊന്നും അന്വേഷിക്കാൻ സി.ബി.ഐയ്ക്കാവുന്നില്ല. അനുമതിക്കുള്ള അപേക്ഷകൾ പൂഴ്‌ത്തിവയ്ക്കുകയാണ് തന്ത്രം. അനുമതി നിഷേധിച്ചാൽ സി.ബി.ഐയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നതിനാലാണ് അപേക്ഷ പൂഴ്‌ത്തുന്നത്. നേരത്തേയെടുത്ത കേസുകളിൽ വിചാരണയ്ക്ക് സർക്കാർ അനുമതി നൽകാത്തതിനാൽ അഴിമതിനിരോധന നിയമം ചുമത്താതെ ഇപ്പോൾ കുറ്റപത്രം നൽകിത്തുടങ്ങി. കേസ് ദുർബലമാവാനും പ്രതികൾ രക്ഷപെടാനും ഇതിടയാക്കും.
ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം ഓരോ സംസ്ഥാനത്തും അന്വേഷണം നടത്താൻ സി.ബി.ഐക്ക് അതത് സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്. 2017മുതൽ അന്വേഷണത്തിനും കേസിനും സി.ബി.ഐക്ക് പൊതുഅനുമതി നൽകിയിരുന്നു. എന്നാൽ, ലൈഫ്കോഴക്കേസിൽ കേസെടുത്തതിന് പിന്നാലെ 2020 നവംബറിൽ മന്ത്രിസഭായോഗം ഈ അനുമതി പിൻവലിക്കുകയായിരുന്നു. ഇതോടെ ഓരോകേസിനും സി.ബി.ഐക്ക് സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമായിവന്നു. അതിനിടെ പ്രതിപക്ഷത്തെ നേതാക്കാൾ പ്രതികളായ 'സോളാർ പീഡനക്കേസ്" അന്വേഷിക്കാൻ അനുമതി നൽകുകയും ചെയ്തു. സംസ്ഥാനസർക്കാരിന്റെ ശുപാർശയുണ്ടെങ്കിലേ കേന്ദ്രത്തിന് സി.ബി.ഐയെ കേസന്വേഷണം ഏൽപ്പിക്കാനാവൂ.
അനുമതിയില്ലാതെ വമ്പൻ കേസുകൾ
1. മണ്ണുത്തി- അങ്കമാലി ദേശീയപാതാനിർമ്മാണത്തിലെ 102കോടിയുടെ അഴിമതിയിൽ ജേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർക്കെതിരെ ഇടക്കാല കുറ്റപത്രം നൽകി പ്രോസിക്യൂഷന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ഇതോടെ കേസിലെ തുടർനടപടികൾ അനിശ്ചിതത്വത്തിലായി.
2. 500കോടിയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ കശുഅണ്ടി വികസന കോർപ്പറേൻ
മുൻ എം.ഡി കെ.എ. രതീഷ്, മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരേ പ്രോസിക്യൂഷൻ അനുമതിയില്ല. 7വർഷം മുൻപെത്തെ കേസാണിത്,
3. കരിപ്പൂരിൽ 9കസ്റ്റംസ് ഉദ്യോഗസ്ഥരുൾപ്പെട്ട സംഘത്തിന്റെ 1.17കോടിയുടെ സ്വർണക്കള്ളക്കടത്ത് കൈയോടെ പിടിച്ചെങ്കിലും കേസെടുക്കാൻ അനുമതി കിട്ടിയില്ല. എഫ്.ഐ.ആർ ഇല്ലാത്തതിനാൽ കൂടുതൽ പരിശോധനകൾക്കും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനും കഴിഞ്ഞില്ല.
മിന്നൽപ്പരിശോധനയും നിറുത്തി
വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥ-കള്ളക്കടത്ത് കൂട്ടുകെട്ട് പൊളിക്കാൻ മാസംതോറും നടത്തിയിരുന്ന മിന്നൽപ്പരിശോധകളും അവസാനിപ്പിച്ചു. കേന്ദ്ര ഉദ്യോഗസ്ഥരുടെ അഴിമതിയുടെ വിവരംകിട്ടിയാൽ അതത് സ്ഥാപനങ്ങളിലെ ആഭ്യന്തരവിജിലൻസിന് വിവരം കൈമാറാനേ കഴിയൂ.
കേരളത്തിനുപുറമെ മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ബംഗാൾ, ജാർഖണ്ഡ്, മിസോറം, ഛത്തീസ്ഗഡ്, മേഘാലയ സംസ്ഥാനങ്ങളും സി.ബി.ഐയ്ക്കുള്ള പൊതുഅനുമതി പിൻവലിച്ചിട്ടുണ്ട്. 173കേസുകളിൽ അന്വേഷണത്തിനുള്ള അപേക്ഷ നിരസിക്കപ്പെട്ടു. അനുമതി പിൻവലിച്ചത് അഭിലഷണീയമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |