കുട്ടനാട്: രക്താർബുദത്തെ തുടർന്ന് രണ്ടരമാസമായി തിരുവനന്തപുരം ആർ.സി.സിയിൽ കഴിയുന്ന യുവതി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാരുണ്യം തേടുന്നു. കാവാലം പഞ്ചായത്ത് നാലാം വാർഡ് പടനിലത്തിൽ ജനീഷ്‌കുമാറിന്റെ ഭാര്യ ശ്രീകല (38) ആണ് 20 ലക്ഷത്തോളം വേണ്ടിവരുന്ന ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്.
നടുവേദനയും കാലിന് വേദനയുമായിരുന്നു തുടക്കം. ഒരു വർഷമായി വിവിധ സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി. ഒടുവിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് ആർ.സി.സിയിൽ ചികിത്സ തേടിയതും രോഗം സ്ഥിരീകരിച്ചതും. തുടർന്ന് പത്തുതവണ കീമോ തെറാപ്പിക്കു വിധേയയായി. മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ഇനിയുള്ള ഏക പോംവഴിയെന്നാണ് ഡോക്ടർമാർ പറയുന്നത്. നിർദ്ധനരായ ശ്രീകലയ്ക്കും ജനീഷിനും ഈ തുക സ്വപ്നം കാണാൻ പോലും കഴിയില്ല. ഇതിനോടകം വലിയൊരു തുക ചെലവായിക്കഴിഞ്ഞു. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് ഇതു സാദ്ധ്യമായത്.
ചങ്ങനാശേരിയിൽ ഒരു ചെരുപ്പ് കടയിലെ ജീവനക്കാരാണ് ജനീഷ്. ജീർണ്ണാവസ്ഥയിലുള്ള വീട് പൊളിച്ചു നീക്കി പുനർനിർമ്മിക്കാനുള്ള ശ്രമത്തിനിടെയാണ് ശ്രീകല രോഗബാധിതയായത്. ഇതോടെ വീടുപണിയും മുടങ്ങി. 11ഉം 7ഉം വയസുള്ള രണ്ടുകുട്ടികളെയും ജനീഷിന്റെ മാതാവിനേയും നോക്കാൻ നിവൃത്തിയില്ലാതെ വന്നതോടെ സഹോദരന്റെ വീട്ടിലേക്ക് മാറ്റേണ്ട സ്ഥിതിയായി. സഹായങ്ങൾ അയയ്ക്കാൻ: കെ.പി. ജനീഷ്‌കുമാർ, എസ്.ബി.ഐ കാവാലം ശാഖ, ഐ.എഫ്.എസ്.സി- SBIN0070229, അക്കൗണ്ട് നമ്പർ 7093338181
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |