ന്യൂഡൽഹി: പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതിയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകൃഷി ഉൾപ്പെടുത്തി. എല്ലാ ജില്ലകളിലെയും വാഴ, മരച്ചീനി കൃഷിയും പരിധിയിൽ വരും.
കാലാവസ്ഥാ വിള ഇൻഷ്വറൻസിൽ നെല്ല്, വാഴ, കൈതച്ചക്ക, കരിമ്പ്, കാരറ്റ്, കാബേജ്, കശുമാവ്, മാവ്, തക്കാളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബീൻസ് തുടങ്ങിയവയും ചോളം, റാഗി, തിന മുതലായ ചെറുധാന്യങ്ങളും ഉൾപ്പെടുത്തി. പയർ, പടവലം, പാവൽ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ പച്ചക്കറി വിളകളും ഇതിൽപ്പെടും.
പ്രധാനമന്ത്രിയുടെ പദ്ധതിയിൽ വിള നഷ്ടം, നടീൽ തടസ്സപ്പെടൽ, ഇടക്കാല നഷ്‌ടം, വെള്ളക്കെട്ട് (നെല്ല് ഒഴികെ), ആലിപ്പഴ മഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ മൂലമുള്ള തീപിടിത്തം, മേഘവിസ്‌ഫോടനം തുടങ്ങിയവ മൂലംനാശം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കും.
കാലാവസ്ഥാ പദ്ധതിയിൽ വെള്ളപ്പൊക്കം, കാറ്റ് (വാഴ, കശുമാവ്, മാവ് എന്നിവയ്‌ക്ക് മാത്രം), ഉരുൾപൊട്ടൽ (ആലപ്പുഴ, കാസർകോട് ജില്ലകൾ ഒഴികെ) എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്കും നഷ്ടപരിഹാരം ലഭ്യമാണ്.
റാബി 2021 സീസണിലെ ആദ്യഘട്ട നഷ്ടപരിഹാര തുകയായി കേരളത്തിലെ 38000 ത്തോളം കർഷകർക്ക് 43 കോടി രൂപ അനുവദിച്ചിരുന്നു.
ഈ മാസം 31നകം ചേരണം
#പദ്ധതിയിൽ ചേരേണ്ട അവസാന തീയതി ഈ മാസം 31.
ഒരു സർവേ നമ്പറിൽ ഒരു വിള ഒന്നിൽ കൂടുതൽ തവണ ഇൻഷ്വർ ചെയ്യില്ല.
# കർഷകർക്ക് ഓൺലൈനായും (pmfby.gov.in), ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ, ഇൻഷ്വറൻസ് ബ്രോക്കർ പ്രതിനിധികൾ,മൈക്രോ ഇൻഷ്വറൻസ് പ്രതിനിധികൾ എന്നിവ വഴിയും ചേരാം. വായ്പ എടുത്തവരെ അതത് ബാങ്കുകൾ പദ്ധതിയിൽ ചേർക്കണം.
# അപേക്ഷയോടൊപ്പം ആധാർ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, പാട്ടത്തിന് കൃഷി ചെയ്യുന്നവർ പാട്ടക്കരാർ പകർപ്പ് എന്നിവയും സമർപ്പിക്കണം. കൃഷി ഭവൻ, അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കമ്പനി റീജിയണൽ ഓഫീസ് എന്നിവിടങ്ങളിൽ വിശദാംശം ലഭിക്കും. ഫോൺ: 0471-2334493, ടോൾ ഫ്രീ 1800-425-7064.
നെല്ല് സംഭരണ വില
2 ദിവസത്തിനകം: മന്ത്രി
തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന്റെ തുക കർഷകർക്ക് രണ്ടു ദിവസത്തിനകം നൽകി തുടങ്ങുമെന്നു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇതിനായി ഇന്ന് കേരള ബാങ്ക് അധികൃതരുമായി ചർച്ച നടത്തും. പുത്തരിക്കണ്ടം മൈതാനത്ത് സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതുവരെ 6.01 ലക്ഷം കർഷകർക്കായി 178.75 കോടിയാണ് നെല്ലു സംഭരണ വിലയായി നൽകിയത്. 314.14 കോടിയാണ് വിതരണം ചെയ്യാൻ ബാക്കിയുള്ളത്. ക്രിസ്മസ്- പുതുവത്സര ഫെയറുകൾ വഴി 13 ഭക്ഷ്യ ഉത്പന്നങ്ങൾ സബ്സിഡി വിലയ്ക്കും ബാക്കിയുള്ളവ 5 മുതൽ 30 ശതമാനം വരെ വില കുറച്ചും നൽകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. മേയർ ആര്യ രാജേന്ദ്രൻ ആദ്യ വില്പന നടത്തി. ജനുവരി രണ്ടുവരെയാണ് ഫെയർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |