പുതുക്കാട് : കൊടകര തേശ്ശേരി തപോവനം ശ്രീദക്ഷിണാമൂർത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തിലെ അതിരുദ്ര മഹായാഗത്തിനുള്ള യാഗ യജമാനനായി പിന്നാക്കക്കാരൻ. കൊടകരക്കടുത്ത് വട്ടേക്കാട് ഈഴവ തറവാടായ ഇല്ലത്തുപറമ്പിൽ ചന്ദ്രന്റെയും ഉണ്ണിയമ്മയുടെയും മകനായ അശ്വനിദേവാണ് പതിനൊന്ന് വർഷക്കാലം മഹാരുദ്രയജ്ഞം നടത്തി യജമാനനാകാനുള്ള യോഗ്യത നേടിയത്.
സാധാരണ യാഗങ്ങളിൽ കേരളത്തിലെ ചുരുക്കം ചില നമ്പൂതിരി ഇല്ലങ്ങളിലെ വേദജ്ഞരാണ് യജമാനരാകാറ്.1998ൽ പന്ത്രണ്ടാമത്തെ വയസിൽ പരമേശ്വരാനന്ദ സരസ്വതി സ്വാമികളിൽ നിന്നും ദീക്ഷ സ്വീകരിച്ച് ഗുരുകുല സമ്പ്രദായത്തിൽ ജീവിതവും പഠനവും ആരംഭിച്ച അശ്വനിദേവ് വേദ പഠനം കഴിഞ്ഞ് അറുപതോളം ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തി. ഇരുപത്തിനാലാമത്തെ വയസിൽ യജുർവേദത്തിലെ തൈത്തീരിയ ഭാഗം ഹൃദിസ്ഥമാക്കിയ ജനവിധാനം പഠിച്ച് ശ്രീരുദ്രയാഗം നടത്താൻ അർഹത നേടി. കൈമുക്ക് വൈദികരുടെ അനുഗ്രഹത്തോടെയാണ് യജുർവേദത്തിലെ തൈത്തീരിയ സംഹിത വിഭാഗം വേദപഠനം നടത്തിയത്. തേശ്ശേരി തപോവനം ശ്രീദക്ഷിണാമൂർത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തിന്റെ സ്ഥാപകനാണ്. തേശ്ശേരി യു.പി സ്‌കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 2019 മുതൽ എസ്.എൻ.ഡി.പി വൈദിക യോഗം കേന്ദ്ര ആചാര്യനായി ആയിരത്തോളം വൈദികർക്ക് ജ്യോതിഷം, സംസ്‌കൃതം, വാസ്തു, സനാതന ധർമ്മം എന്നീ വിഷയങ്ങളിൽ ക്ലാസ് നടത്തി.
.ജനുവരി 9 മുതൽ പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന അതിരുദ്ര മഹായാഗത്തിന്റെ മുഖ്യആചാര്യൻ പെരുമ്പടപ്പ് മന ഹൃഷികേശൻ സോമയാജിപ്പാടാണ്. ഗുരുവായൂർ, ശബരിമല, കാശി, രാമേശ്വരം, മൂകാംബിക, തിരുപ്പതി, ബദരിനാഥ് തുടങ്ങിയ മഹാക്ഷേത്രങ്ങളിലെ പ്രഥമ ആചാര്യന്മാരും ,ആയിരത്തിലധികം സന്യാസിവര്യന്മാരുടെ യതിപൂജയും ആദരവും ഈ യാഗത്തിന്റെ പ്രത്യേകതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |