കൊച്ചി: സാങ്കേതിക സർവകലാശാലാ വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ നൽകിയ നോട്ടീസിനെതിരെ വിവിധ സർവകലാശാലാ വി.സിമാർ നൽകിയ ഹർജിയിൽ ഇന്നും വാദം തുടരും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.
ഇന്നലെ കേരള, എം.ജി, കണ്ണൂർ സർവകലാശാല വി.സിമാരുടെ വാദമാണ് നടന്നത്. ഹർജികളിൽ തീർപ്പാകുന്നതുവരെ നോട്ടീസിൽ അന്തിമ തീരുമാനമെക്കരുതെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി നൽകിയിട്ടുണ്ട്. തന്റെ കാലാവധി പൂർത്തിയാകുന്നതിന് തൊട്ടുമുമ്പാണ് നോട്ടീസ് നൽകിയതെന്നും ഇതു തനിക്കു ബാധകമല്ലെന്നുമാണ് കേരള സർവകലാശാലാ മുൻ വി.സി ഡോ. വി.പി. മഹാദേവൻ പിള്ളയുടെ വാദം. സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയെന്ന കാരണത്താൽ മറ്റു സർവകലാശാലകളിലെ വി.സിമാർക്ക് നോട്ടീസ് നൽകാൻ ചാൻസലർക്ക് കഴിയില്ലെന്നാണ് എം.ജി, കണ്ണൂർ വി.സിമാരുടെ വാദം.
കൊടിതോരണം: തദ്ദേശ ഭരണ
സെക്രട്ടറി റിപ്പോർട്ടു നല്കണം
കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്യണമെന്നും ഇതിനായി പ്രാദേശിക-ജില്ലാതല സമിതികൾക്ക് രൂപം നല്കണമെന്നുമുള്ള ഉത്തരവുകളിലെ നടപടികൾ വ്യക്തമാക്കി തദ്ദേശ ഭരണവകുപ്പ് സെക്രട്ടറി ഫെബ്രുവരി 2ന് റിപ്പോർട്ടു നല്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. അനധികൃത കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്യണമെന്ന ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. ഫെബ്രുവരി രണ്ടിന് ഹർജികൾ വീണ്ടും പരിഗണിക്കും.പ്രാദേശിക,ജില്ലാതല സമിതികളുണ്ടാക്കിയതു ജനങ്ങളെ അറിയിക്കാൻ തദ്ദേശ ഭരണവകുപ്പു സെക്രട്ടറി നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഉത്തരവിന്റെ വിശദാംശം തദ്ദേശ ഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കണം.
ബഫർസോൺ: നീതി പുലർത്തണമെന്ന് ബി.ഡി.ജെ.എസ്
കുറ്റ്യാടി: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ മലയോര ജനതയോട് നീതി പുലർത്തണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംപാറ.അപക്വമായ സാറ്റലൈറ്റ് സർവേ പിൻവലിച്ച് ഭൂതല സർവേയിലൂടെ യഥാർത്ഥ വിവരം സുപ്രീം കോടതിയെ ധരിപ്പിച്ച് മലയോരകർഷകരുടെ താമസവും ജീവിതവും സംരക്ഷിക്കണം. നൂറ്റാണ്ടിന്റെ അദ്ധ്വാനവും ആകെയുള്ള സമ്പത്തും നഷ്ടപ്പെടുത്തി ലക്ഷക്കണക്കിന് കർഷക ജനതയെയും പ്രദേശവാസികളെയും പെരുവഴിയിലാക്കാൻ സർക്കാർ കൂട്ടുനില്ക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |