സന്ദർശകാനുമതി 23 മുതൽ
കൊല്ലം: ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സാമ്പ്രാണിക്കോടി വീണ്ടും ഉണരുന്നു. ഡിസംബർ 23 മുതൽ കർശന നിയന്ത്രണങ്ങളോടെ തുരുത്തിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും.
രാവിലെ 10ന് എം.മുകേഷ് എം.എൽ.എ പ്രവേശനം അനുവദിച്ചുള്ള പ്രഖ്യാപനം നടത്തും. കഴിഞ്ഞ ജൂലായിൽ ഡിങ്കി വള്ളത്തിൽ ഭക്ഷ്യവസ്തുക്കൾ വിറ്റ് തിരികെ പോകുന്നതിനിടെ ഒരു സ്ത്രീ വള്ളം മറിഞ്ഞ് മരിച്ചതോടെയാണ് സാമ്പ്രാണിക്കോടിയിലേക്കുള്ള യാത്ര ജില്ലാ കളക്ടർ വിലക്കിയത്.
അഷ്ടമുടി കായലിന്റെ മദ്ധ്യത്തിൽ കണ്ടൽക്കാടുകൾക്കിടയിൽ രൂപപ്പെട്ട തുരുത്ത് അടുത്ത കാലത്തായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വളർന്നിരുന്നു. കരയിൽ നിന്ന് ബോട്ടിൽ യാത്ര ചെയ്ത് കണ്ടൽക്കാടുകൾ തണൽ വിരിച്ച കായൽ മദ്ധ്യേ മുട്ടറ്റം വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നത് സഞ്ചാരികൾക്ക് വേറിട്ട അനുഭവമായിരുന്നു.
സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതോടെ ബോട്ടുകളുടെ എണ്ണവും 50 കടന്നു. നാട്ടുകാർക്ക് പുതിയ വരുമാനമാർഗവും തുറന്നു. അവധി ദിവസങ്ങളിൽ മൂവായിരത്തിലധികം ആളുകൾ വരെ സമ്പ്രാണിക്കോടിയിൽ എത്തിയിരുന്നു. ആറുമാസമായി അടഞ്ഞുകിടന്ന തുരുത്ത് തുറന്നു കൊടുക്കണമെന്ന ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് ഡി.ടി.പി.സി യോഗം ചേർന്ന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
പ്രവേശന ഫീസ് ₹ 150 രൂപ (ഒരാൾക്ക്)
സന്ദർശകർക്ക് നിയന്ത്രണം
ഒരു സമയം പ്രവേശനം 100 പേർക്ക്
തുരുത്തിൽ നിൽക്കാൻ അനുവദിക്കുന്നത് 50 മിനിറ്റ്
എട്ട് സ്ളോട്ടുകളായി തിരിച്ച് സന്ദർശകരെ ഇറക്കും
ഡി.ടി.പി.സിയുടെ ഓൺലൈൻ സംവിധാനത്തിൽ ടിക്കറ്റ് ബുക്കിംഗ്
രജിസ്റ്റർ ചെയ്ത ബോട്ടുകൾ മാത്രമേ അനുവദിക്കൂ
ഡ്രൈവർമാർക്ക് പോർട്ട് ലൈസൻസ് നിർബന്ധം
ഡി.ടി.പി.സി ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകും
ലൈസൻസിന് അപേക്ഷിച്ചത് 52 ബോട്ടുകൾ
കായലിൽ കച്ചവടം അനുവദിക്കില്ല. കായൽ തീരത്ത് റസ്റ്റോറന്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ടോയ്‌ലെറ്റ്, ഡ്രസ് ചേഞ്ചിംഗ് റൂം, ഇരിപ്പിടങ്ങൾ തുടങ്ങിയവയ്ക്കായി ഒരു കോടിയുടെ പ്രോജക്ട്.
ഡി.ടി.പി.സി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |