SignIn
Kerala Kaumudi Online
Thursday, 25 April 2024 9.20 PM IST

അത്താണികൾ ഇനി സംരക്ഷിത സ്മാരകങ്ങൾ

athani

പാലക്കാട്: ഒരു കാലഘട്ടത്തിന്റെ ചുമട് താങ്ങിയ അത്താണികൾ ഇനി സംരക്ഷിത സ്മാരകങ്ങൾ. അകത്തേത്തറ പഞ്ചായത്താണ് അത്താണികളെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. പാൽഘാട്ട് ഹിസ്റ്ററി ക്ലബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ചീക്കുഴി, കല്ലേകുളങ്ങര, റെയിൽവേ കോളനി, അകത്തേത്തറ, പൈറ്റാംകുന്ന്, ധോണി എന്നിവിടങ്ങളിലെ ആറ് അത്താണികളാണ് ഉൾപ്പെട്ടിട്ടുള്ളത്.

ആദ്യഘട്ടത്തിൽ ചീക്കുഴി, കല്ലേക്കുളങ്ങര അത്താണികൾക്കാണ് സംരക്ഷണ പീഠമൊരുക്കിയത്.

അകത്തേത്തറ ഗ്രാമപഞ്ചത്ത് ബയോ ഡൈവേഴ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി പഞ്ചായത്തിലെ ചരിത്രവും പൈതൃകവുമായി ബന്ധപ്പെട്ട എല്ലാ നിർമ്മിതികളെയും വസ്തുക്കളെയും സംരക്ഷിത സ്മരകങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ആദ്യപടിയായാണ് അത്താണി സംരക്ഷണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് അത്താണികളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുന്നതെന്ന് ബി.എം.സി മെമ്പറും പാൽഘാട്ട് ഹിസ്റ്ററി ക്ലബ് സെക്രട്ടറിയുമായ അഡ്വ. ലിജോ പനങ്ങാടനും അഭിപ്രായപ്പെട്ടു.

സംരക്ഷണം

ഗ്രാമത്തിന്റെ അടയാളവും നാട്ടുവിശേഷങ്ങളുടെ വേദിയുമായിരുന്ന അത്താണികളെ കരിങ്കല്ലുകൊണ്ട് സംരക്ഷണ പീഠമൊരുക്കി വിവരങ്ങൾ ഉൾക്കൊള്ളുന്ന ബോർഡും സ്ഥാപിച്ചാണ് സംരക്ഷിക്കുന്നത്.

സർവേയിലുടെ അത്താണികളെ കണ്ടെത്തി

പാൽഘാട്ട് ഹിസ്റ്ററി ക്ലബ് കഴിഞ്ഞ ഒരു വർഷമായി നടത്തിവരുന്ന ജനകീയ സർവേയിലൂടെയാണ് അത്താണികളെ അടയാളപ്പെടുത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ചവരുടെ പേരുവിവരവും ഉൾപ്പെടുത്തി ജില്ലാ കളക്ടർക്കും ആർക്കിയോളജിക്കൽ സർവേക്കും പൊതുമരാമത്ത് വകുപ്പിനും നഗര ആസൂത്രണ വിഭാഗത്തിനും അതത് പഞ്ചായത്തുകൾക്കും കൈമാറും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 128 അത്താണികൾ കണ്ടെത്തിയിട്ടുണ്ട്.

നാടിന്റെയും റോഡിന്റെയും വികസനം അത്താണികളെ ഒന്നൊന്നായി കടപുഴക്കിയെങ്കിലും കാലത്തെ അതിജീവിച്ച അത്താണികൾ പലയിടത്തും തലയുയത്തി നിൽക്കുന്നു. അവശേഷിച്ച അത്താണികളെ സംരക്ഷിക്കുകയെന്നതാണ് ജനകീയ സർവ്വേയിലൂടെ പാൽഘാട്ട് ഹിസ്റ്ററി ക്ലബ് ലക്ഷ്യമിടുന്നത്.

ചരിത്രം ഇങ്ങനെ

രാജഭരണകാലം മുതൽ ബ്രിട്ടീഷ് ഭരണകാലംവരെ മൂരി വണ്ടികളിലും ഉന്തുവണ്ടികളിലും തലച്ചുമടായുമാണ് ചരക്കുനീക്കം നടന്നിരുന്നത്. വഴിയാത്രക്കാർക്കും തലച്ചുമടായി വരുന്നവർക്ക് പരസഹായമില്ലാതെ ചുമട് ഇറക്കിവച്ച് വിശ്രമിക്കാനുള്ള ഇടമായിരുന്നു അത്താണികൾ. ഇതോടനുബന്ധിച്ച് തണൽമരങ്ങളും ചുമുട് എടുത്തുവരുന്നവർക്കും വഴിനടന്നുവരുന്നവർക്കും ദാഹം തീർക്കാനായി മോര്, വെള്ളം നൽകുന്ന തണ്ണീർ പന്തലുമുണ്ടായിരുന്നു. അത്താണി, തണ്ണീർ പന്തൽ പിന്നീട് സ്ഥലനാമങ്ങളായി രൂപാന്തരപ്പെട്ടു. ചരക്കുനീക്കം സുഗമമാക്കുന്നതിനു വേണ്ടി രാജാക്കന്മാരാണ് അത്താണികൾ സ്ഥാപിച്ചിരുന്നത്. പ്രദേശികമായി നാട്ടുപ്രമാണിമാരും പലയിടത്തും പങ്കാളിയായി. ജന്മ ചരമദിന ഓർമ്മക്കായി അത്താണികൾ സ്ഥാപിച്ചിരുന്നുവെന്ന് അത്താണിയിൽ കൊത്തി വച്ച എഴുത്തുകൾ സൂചിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ATHANNI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.