കോലമണിഞ്ഞത് മാടായിയിലെ അംബുജാക്ഷി
പഴയങ്ങാടി: പതിവുതെറ്റിക്കാതെ ആചാരപ്പെരുമയിൽ തെക്കുമ്പാട് കൂലോം തായേക്കാവിൽ ദേവക്കൂത്ത് അരങ്ങിലെത്തി.മാടായിയിലെ അംബുജാക്ഷിയാണ് തുടർച്ചയായി ഏഴാം തവണ കോലമണിഞ്ഞത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം മുടങ്ങിയ ശേഷമാണ് ഇക്കുറി ദേവക്കൂത്ത് അരങ്ങിലെത്തിയത്.
നേരത്തെ കെ പി ലക്ഷ്മി അമ്മയാണ് ദേവക്കൂത്ത് കെട്ടിയിരുന്നത്. അൻപത്തിയെട്ടുകാരിയായ അംബുജാക്ഷി വീട്ടിൽ പള്ളിമാല ഗ്രന്ഥം തൊട്ട് നവംബർ പതിനൊന്നുമുതൽ വ്രതത്തിലായിരുന്നു. ഡിസംബർ ഇരുപതിന് വൈകിട്ട് നാലുമണിക്ക് മാടായിലെ വീട്ടിൽ നിന്നും അയ്യോത്ത് വഴി വള്ളുവൻ കടവിലൂടെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടാണ് രാത്രി എട്ടുമണിയോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലിമയോടെ ഇവരെ സ്വീകരിച്ചത്.ഇന്നലെ രാവിലെ 11 മണിക്ക് ദേവകൂത്ത് ആരംഭിച്ചു.
ദേവലോകത്ത് നിന്ന് പുഷ്പങ്ങൾ ശേഖരിക്കാൻ എത്തിയ ദേവസ്ത്രീകളിൽ ഒറ്റപ്പെട്ടുപോയ ദേവസ്ത്രീയെയാണ് ദേവക്കൂത്തിൽ ആരാധിക്കുന്നത്. പിന്നീട് നാരദർ എത്തി വസ്ത്രങ്ങൾ നൽകി ഇവരെ ദേവലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് ഐതിഹ്യം. അമൽ സുരേഷ് ആണ് നാരദരുടെ വേഷം കെട്ടിയത്. ആയിരക്കണക്കിനാളുകളാണ് ദേവക്കൂത്ത് കാണാൻ തെക്കുമ്പാട് കുലോം തായേകാവിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |