മലപ്പുറം: രാജ്യസഭയിൽ കേന്ദ്രമന്ത്രിമാരായ വി.മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പുകഴ്ത്തിയ മുസ്‌ലിം ലീഗ് ദേശീയ ട്രഷറർ പി.വി.അബ്ദുൽ വഹാബ് എം.പിയെ തള്ളിയും വിശദീകരണം തേടിയും മുസ്‌ലിംലീഗ്.
വഹാബിന്റെ പരാമർശം ലീഗിലും യു.ഡി.എഫിലും കടുത്ത അതൃപ്തി സൃഷ്ടിച്ചതോടെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ യോഗം ചേർന്നാണ് വിശദീകരണം തേടാൻ തീരുമാനിച്ചത്. ഇക്കാര്യം സംസ്ഥാന പ്രസിഡന്റിന്റെ പേരിൽ പ്രത്യേക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയിൽ പി.വി.അബ്ദുൽ വഹാബ് നടത്തിയ പരാമർശത്തോട് പാർട്ടി യോജിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് പരാമർശമെന്ന് അദ്ദേഹത്തോട് ചോദിക്കും. വി.മുരളീധരൻ ഡൽഹിയിൽ കേരളത്തിന്റെ അംബാസഡറാണ്. സ്വന്തം പാർട്ടിയുടെ കാര്യം മാത്രമല്ല, കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. വൈദഗ്ദ്ധ്യ വികസനത്തിൽ പ്രശംസനീയമായ കാര്യങ്ങൾ ചെയ്യുന്ന രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിക്കുന്നുവെന്നും വഹാബ് പറഞ്ഞിരുന്നു.
രാജ്യസഭയിൽ ഏക സിവിൽ കോഡിലെ സ്വകാര്യ ബില്ല് ചർച്ചാ സമയത്ത് കോൺഗ്രസ് എം.പിമാരുടെ അസാന്നിദ്ധ്യം ചൂണ്ടിക്കാട്ടി വഹാബ് രൂക്ഷ വിമർശനം നടത്തിയിരുന്നു. നേരത്തെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവനയ്‌ക്കെതിരെ പരസ്യ വിമർശനവുമായി ലീഗ് നേതൃത്വവും രംഗത്തുവന്നിരുന്നു. ഇതോടെ പ്രതിസന്ധിയിലായ കോൺഗ്രസ് നേതൃത്വം ഏറെ പാടുപെട്ടാണ് ലീഗിനെ അനുനയിപ്പിച്ചത്. വഹാബിന്റെ പുകഴ്ത്തൽ വിവാദമായതോടെ കോൺഗ്രസിന്റെ
സമ്മർദ്ദവും വിശദീകരണം തേടാൻ ലീഗിനെ നിർബന്ധിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |