കഴക്കൂട്ടം: ചായ കുടിക്കാനെത്തിയ അച്ഛനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകട ഉടമ ക്രൂരമായി മർദ്ദിച്ചു. കഠിനംകുളം പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശി സമീർ (43), മകൻ പ്ലസ് വൺ വിദ്യാർത്ഥി ആദിസമി (18) എന്നിവർക്കാണ് പരിക്കേറ്റത്. കഴക്കൂട്ടം ദേശീയപാതയ്ക്ക് സമീപം തട്ടുകട നടത്തുന്ന നാസിമുദ്ദീനെതിരെ സമീർ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.
ചുണ്ടിനും വലതുകൈയ്‌ക്കും പരിക്കേറ്റ സമീർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകിട്ട് 6ഓടെയാണ് സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സമീറിന്റെ ഭാര്യ ആശുപത്രിയിൽ നിന്ന് മടങ്ങവേ ചായ കുടിക്കുന്നതിനായി നാസിമുദ്ദീന്റെ തട്ടുകടയിലെത്തി. ചായ നൽകിയപ്പോൾ ചായ മോശമാണെന്നും വേറൊരു ചായ വേണമെന്നും ഇവർ ആവശ്യപ്പെട്ടതാണ് നാസിമുദ്ദീനെ പ്രകോപിപ്പിച്ചത്.
' നിങ്ങൾക്കിവിടെ ചായ ഇല്ല ' എന്ന് കടക്കാരൻ പറഞ്ഞതിനെ സമീറും മകനും ചോദ്യം ചെയ്‌തതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. കടയിൽ ഉണ്ടായിരുന്ന തവി ഉപയോഗിച്ച് സമീറിന്റെ മുഖത്ത് അടിക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസെത്തി പരിക്കേറ്റവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാസിമുദ്ദീനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. തട്ടുകടയുടെ മുന്നിൽ ആംബുലൻസ് പാർക്ക് ചെയ്തതിന് ഡ്രൈവറെ ചീത്തവിളിക്കുകയും ആംബുലൻസിന്റെ ടയർ കുത്തിക്കീറുകയും ചെയ്‌തതിന് നാസിമുദ്ദീനെതിരെ മുമ്പ് കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. പിതാവും മകനും ആക്രമിക്കാൻ വന്നതായി ചൂണ്ടിക്കാട്ടി നാസിമുദ്ദീനും കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |