കൊച്ചി: സ്റ്റുഡന്റ്‌സ് ബിനാലെയിൽ മലയാളി വിദ്യാർത്ഥി നന്ദുകൃഷ്ണയുടെ കലാസൃഷ്ടികൾ സംസാരവിഷയമാകുന്നു. പെയിന്റിന് ഒപ്പം വ്യത്യസ്ത മാധ്യമങ്ങളും സങ്കേതങ്ങളും അവലംബിച്ചാണ് നന്ദുവിന്റെ കലാവതരണം. 'ഹിയർ ഐ വാസ് ബോൺ' എന്ന പ്രമേയത്തിൽ ചിത്രം വരയ്ക്കാൻ ഈ യുവ
കലാകാരൻ പ്രധാനമായും ആശ്രയിച്ചത് ചാണകം. വാട്ടർ കളർ ചെറിയ തോതിലും ഉപയോഗിച്ചു. മട്ടാഞ്ചേരി വി.കെ.എൽ വെയർഹൗസ്, അർമാൻ ആൻഡ് കമ്പനി ബിൽഡിംഗ് എന്നിവിടങ്ങളിലാണ് നന്ദുവിന്റെ കലാപ്രദർശനം.
കോഴിക്കോട് കുറ്റിയാടി സ്വദേശിയായ നന്ദു വീടിന് സമീപത്തെ മലനിരകളെയാണ് ചാണകം സങ്കേതമാക്കി കാൻവാസിലേക്ക് പകർത്തിയത്. ആസ്വാദന തലത്തിലേക്ക് വരുമ്പോൾ പെയിന്റിംഗ് എപ്പോഴും രണ്ട് അടി മാറിനിന്നുള്ള കാഴ്ചയിലൂടെയാണ് നമ്മിലേക്ക് എത്തുന്നത്. എന്നാൽ അതിനെ മണത്തറിയുക, തൊട്ടറിയുക എന്നത് ഓർമകളിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കും. അങ്ങനെ ഒരാശയത്തിൽ നിന്നാണ് ചാണകം സങ്കേതമായി ഉപയോഗിക്കാം എന്ന തിരിച്ചറിവുണ്ടായത്. കലാവതരണം രൂപപ്പെടുന്ന ഓരോ വഴിയിലും താൻ പഴമയിലേക്കും ഓർമ്മകളിലേക്കും സഞ്ചരിക്കുകയാണെന്നും നന്ദു പറയുന്നു.
'അസ്ഥിത്വം' (അസ്തിത്വം അല്ല )എന്ന ആശയത്തിലൂന്നി നന്ദു സ്വന്തം നാട്ടിൽ നിന്ന് കണ്ടെടുത്ത മൃഗങ്ങളുടെ അസ്ഥികളിൽ വരച്ച പെയിന്റിംഗും ബിനാലെയിൽ കാണാം. ഇവിടെ പ്രദർശനത്തിനുള്ള ചില ചിത്രങ്ങളിൽ അമ്മയെ തന്നെയാണ് നന്ദു വരച്ചിരിക്കുന്നത്. നാളെ ഇത്തരം കാഴ്ചകൾ ഒന്നുമുണ്ടായേക്കില്ലെ ആശങ്കയാണ് കലാകാരൻ ചിത്രങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഫൈൻ ആട്‌സ് ബിരുദ വിദ്യാർഥിയാണ് നന്ദു കൃഷ്ണ . അച്ഛൻ സന്തോഷ് കുമാറും മൂത്ത സഹോദരൻ ശ്യാം ലാലും ചിത്രകാരന്മാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |